രണ്ടുവര്‍ഷം ബില്ലുകളില്‍ ഗവര്‍ണര്‍ എന്തെടുക്കുകയായിരുന്നു; രാഷ്ട്രപതിക്ക് അയച്ച നടപടിയില്‍ ഇടപെടാനാകില്ല; രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവെച്ച കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് സുപ്രീംകോടതി. രണ്ടുവര്‍ഷം ബില്ലുകളില്‍ ഗവര്‍ണര്‍ എന്തെടുക്കുകയായിരുന്നുവെന്ന് കോടതി ചോദിച്ചു. ബില്ലുകള്‍ അവതരിപ്പിച്ച മന്ത്രിമാരും മുഖ്യമന്ത്രിയും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തണമെന്നും കോടതി പറഞ്ഞു. സര്‍ക്കാരുകളുടെ അവകാശം ഗവര്‍ണര്‍ക്ക് അട്ടിമറിക്കാനാവില്ല. രാഷ്ട്രപതിക്ക് അയച്ച നടപടിയില്‍ ഇടപെടാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതിനുള്ള ബില്ലും സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നു ഗവര്‍ണറെ പുറത്താക്കുന്ന രണ്ടു ബില്ലുകളും ഉള്‍പ്പെടെ നിയമസഭ പാസാക്കിയ ഏഴ് ബില്ലുകള്‍ ഇന്നലെ രാഷ്ട്രപതിയുടെ അംഗീകാരത്തിന് ഗവര്‍ണര്‍ അയച്ചിരുന്നു. ഇതിലാണ് സുപ്രീംകോടതതി ഉത്തരമൊരു പരാമര്‍ശം നടത്തിയത്. പൊതുജനാരോഗ്യ ബില്ലിനു ഗവര്‍ണര്‍ അംഗീകാരം നല്‍കി. ചരിത്രത്തിലാദ്യമായാണ് 7 ബില്ലുകള്‍ ഒന്നിച്ചു രാഷ്ട്രപതിക്ക് അയയ്ക്കുന്നത്.

ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന നിയമഭേദഗതി ബില്‍, ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്നു പുറത്താക്കുന്നതിനുള്ള രണ്ടു സര്‍വകലാശാലാ നിയമ ഭേദഗതി ബില്ലുകള്‍, വൈസ് ചാന്‍സലര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള സേര്‍ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള ബില്‍, പാല്‍ സഹകരണ സംഘങ്ങളിലെ അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്കു വോട്ടവകാശം നല്‍കുന്നതിനുള്ള ബില്‍, ഹൈക്കോടതി നല്‍കുന്ന പാനലില്‍ നിന്നു യൂണിവേഴ്‌സിറ്റി അപ്ലറ്റ് ട്രൈബ്യൂണലായി സിറ്റിങ് ജില്ലാ ജഡ്ജിയെ ഗവര്‍ണര്‍ നിയമിക്കുന്നതിനു പകരം വിരമിച്ച ജഡ്ജിയെ സര്‍ക്കാര്‍ നിയമിക്കുന്നതിനുള്ള 2 സര്‍വകലാശാലാ നിയമ ഭേദഗതി ബില്ലുകള്‍ എന്നിവയാണ് രാഷ്ട്രപതിക്ക് അയച്ചിരിക്കുന്നത്.