ഹത്രാസ് കേസിൽ കുടുംബത്തിന്റെയും സാക്ഷികളുടെയും സംരക്ഷണത്തിന് എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് സുപ്രീം കോടതി, യു.പി സർക്കാരിന് നോട്ടീസ്

ഹത്രാസിൽ കൂട്ടബലാത്സംഗം ചെയ്ത് ഇരുപതു വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ, പെൺകുട്ടിയുടെ കുടുംബത്തിന്റെയും സാക്ഷികളുടെയും സംരക്ഷണം സംബന്ധിച്ച ചോദ്യങ്ങൾ ഇന്ന് സുപ്രീംകോടതിയുടെ മുമ്പാകെ വന്നു. ഇതുസംബന്ധിച്ച് എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് ചോദിച്ച കോടതി, ഉത്തർപ്രദേശ് സർക്കാരിന് നോട്ടീസ് നൽകി. കുടുംബത്തിന് അഭിഭാഷകനെ ഏർപ്പെടുത്തിയിട്ടുണ്ടോ എന്നും കോടതി ചോദിച്ചു.

രാജ്യവ്യാപകമായി പ്രകോപനം സൃഷ്ടിച്ച കേസിൽ സി.ബി.ഐ അല്ലെങ്കിൽ പ്രത്യേക സംഘം അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക സത്യമ ദുബേയും മറ്റുള്ളവരും ചേർന്നാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.

തൃപ്‌തികരമായ അന്വേഷണം നടക്കണമെന്ന് ആവശ്യപ്പെട്ട ഹർജിയിൽ, പുലർച്ചെ 2.30- ന് രഹസ്യമായി മൃതദേഹം സംസ്‌കരിക്കുക, പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ ശ്രമിച്ച പ്രതിപക്ഷ നേതാക്കളെ തടയുക തുടങ്ങി കേസ് കൈകാര്യം ചെയ്യുന്നതിൽ ഉത്തർപ്രദേശ് സർക്കാരിന്റെയും പൊലീസിന്റെയും ഭാഗത്തു നിന്നുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടി.

എന്തുകൊണ്ടാണ് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാത്തതെന്ന് ഹർജിക്കാരോട് കോടതി ചോദിച്ചു.

അലഹബാദ് ഹൈക്കോടതിയിൽ കേസ് നടക്കുന്നുണ്ടെന്നും അത് സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നും ഹർജിക്കാർക്കു വേണ്ടി ഹാജരായ അഭിഭാഷക കീർത്തി സിംഗ് പറഞ്ഞു. “അലഹബാദ് ഹൈക്കോടതി കേസ് പരിഗണിക്കുന്നുണ്ട് … നമ്മൾക്ക് ഹൈക്കോടതിയുടെ കാഴ്ചപ്പാടുകൾ എന്താണെന്ന് ആദ്യം കേൾക്കാം … ഹൈക്കോടതി തെറ്റ് ചെയ്താൽ ഞങ്ങൾ ഇവിടെയുണ്ട്,” മറുപടിയായി ചീഫ് ജസ്റ്റിസ് എസ്‌.എ ബോബ്ഡെ പറഞ്ഞു. കേസിൽ സുതാര്യമായ അന്വേഷണം ഉറപ്പാക്കുമെന്നും കോടതി അപേക്ഷകർക്ക് ഉറപ്പ് നൽകി.

“അലഹബാദ് ഹൈക്കോടതിയുടെ നടപടികളുടെ ഇപ്പോഴത്തെ സാദ്ധ്യത എന്താണെന്ന് നിങ്ങളിൽ നിന്ന് എല്ലാവരിൽ നിന്നും അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ”കോടതി പറഞ്ഞു. ഹൈക്കോടതിയുടെ മുമ്പാകെയുള്ള നടപടികളുടെ സാദ്ധ്യത വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങളും ചീഫ് ജസ്റ്റിസ് ബോബ്ഡെ തേടി.

അർദ്ധരാത്രിക്ക് ശേഷമുള്ള ശവസംസ്കാരം അടുത്ത ദിവസം രാവിലെ വലിയ തോതിലുള്ള അക്രമങ്ങൾ ഉണ്ടാവുന്നത് ഒഴിവാക്കാൻ വേണ്ടി ആയിരുന്നു എന്ന് കോടതിക്ക് നൽകിയ സത്യവാങ്മൂലത്തിൽ ഉത്തർപ്രദേശ് സർക്കാർ പറഞ്ഞു. ബാബറി മസ്ജിദ് വിധി കണക്കിലെടുത്ത് ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചുവെന്നും ജില്ലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നതായും സർക്കാർ അറിയിച്ചു.