പട്ടികജാതി, പട്ടിക വർഗ ജീവനക്കാരുടെ നിയമനത്തിൽ സംവരണ നയം പ്രഖ്യാപിച്ച് സുപ്രീംകോടതി; 75 വർഷത്തെ ചരിത്രത്തിൽ ആദ്യം

പട്ടികജാതി- പട്ടിക വർഗ ജീവനക്കാരുടെ നേരിട്ടുളള നിയമനത്തിനും സ്ഥാനക്കയറ്റത്തിനും സംവരണ നയം പ്രഖ്യാപിച്ച് സുപ്രീംകോടതി. 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് സുപ്രീംകോടതിയിൽ സംവരണമേർപ്പെടുത്തുന്നത്. പുതിയ നയം അനുസരിച്ച് പട്ടികജാതി ജീവനക്കാർക്ക് 15 ശതമാനം സംവരണവും പട്ടിക വർഗ ജീവനക്കാർക്ക് 7.7 ശതമാനം സംവരണവും പ്രമോഷനുകളിൽ ലഭിക്കും.

രജിസ്ട്രാർമാർ, സീനിയർ പേഴ്‌സണൽ അസിസ്റ്റന്റുമാർ, അസിസ്റ്റന്റ് ലൈബ്രറേറിയന്മാർ, ജൂനിയർ കോടതി അസിസ്റ്റന്റുമാർ, ചേംബർ അറ്റൻഡർമാർ എന്നിവർക്കാണ് സംവരണ ആനുകൂല്യമുളളത്. ഇനിമുതൽ പട്ടികജാതി, പട്ടിക വർഗം, പൊതുവിഭാഗം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാകും സുപ്രീംകോടതി ജീവനക്കാരിൽ ഉണ്ടാവുക. ജൂൺ 23 മുതൽ നയം പ്രാബല്യത്തിൽ വന്നു.

Read more

സർക്കാർ സ്ഥാപനങ്ങളിലും ഹൈക്കോടതിയിലും പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങൾക്ക് സംവരണമുളളപ്പോൾ സുപ്രീംകോടതി മാത്രം എന്തുകൊണ്ട് മാറിനിൽക്കണമെന്ന് ചീഫ് ജസ്റ്റിസ് ബിആർ ഗവായ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചിരുന്നു. സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനത്തിൽ സംവരണം ബാധകമല്ല. സംവരണം പൂർണമായി നടപ്പിലാക്കുമ്പോൾ സുപ്രീംകോടതിയുടെ ആഭ്യന്തര ഭരണത്തിൽ മിനിമം 600 ജീവനക്കാർ പട്ടികജാതി, പട്ടിക വിഭാഗങ്ങളിൽ നിന്നുളളവരുണ്ടാകും.