അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് പോകാമെന്ന് സുപ്രീംകോടതി; ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചു; കോടതിയിലും വിടാതെ കര്‍ണാടക

ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് കേരളത്തില്‍ പോകാന്‍ അനുവാദം നൽകി സുപ്രീംകോടതി. ഇതിനായി മഅദനിയുടെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചു. ജൂലൈ പത്തുവരെ കേരളത്തില്‍ തുടരാനാണ് മഅ്ദനിക്ക് സുപ്രീംകോടതി അനുമതി നല്‍കിയിരിക്കുന്നത്. കേരളത്തിലുള്ള തന്റെ അച്ഛനെ കാണാന്‍ അനുവദിക്കണമെന്ന് സുപ്രീംകോടതിയോട് മഅദനി അഭ്യര്‍ത്ഥിച്ചിരുന്നു.

കര്‍ണാടക സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തെ എതിര്‍ത്താണ് മഅ്ദനി ഇക്കാര്യം വ്യക്തമാക്കിയത്. തനിക്ക് ഒരു ഭീകര സംഘടനയുമായി ബന്ധമില്ല, പ്രതി ചേര്‍ത്തിരിക്കുന്നത് ഗൂഢാലോചന കേസില്‍ മാത്രമാണ്, വ്യക്ക തകരാറിലായതിനാല്‍ അത് മാറ്റിവെയ്ക്കാന്‍ ചികിത്സ തേടണമെന്നും മഅ്ദനി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. വൃക്ക മാറ്റിവെയ്ക്കേണ്ട സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങാന്‍ അനുവാദം തേടിയതെന്നും അദ്ദേഹം സത്യവാങ്മൂലത്തില്‍ പറഞ്ഞു.

വിചാരണ ദിവസും നടക്കുന്നുവെന്ന സര്‍ക്കാരിന്റെ വാദം തെറ്റാണ്. മാസത്തില്‍ നാല് ദിവസം മാത്രമാണ് വിചാരണ നടക്കുന്നത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഗൂഢാലോചനയിലും തനിക്ക് പങ്കില്ല. തെളിവ് നശിപ്പിക്കുമെന്നത് വാദം മാത്രമാണ്. നേരത്തേ ജാമ്യത്തില്‍ ഇറങ്ങിയപ്പോഴും എല്ലാ വ്യവസ്ഥകളും പാലിച്ചിരുന്നുവെന്നും മദനി വ്യക്തമാക്കി. മദനിയുടെ ആരോഗ്യനില വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഇക്കാര്യങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍, ഇതിനെല്ലാം കര്‍ണാടക സര്‍ക്കാര്‍ എതിര്‍വാദങ്ങള്‍ കോടതിയില്‍ ഉയര്‍ത്തിയിരുന്നു.
മഅ്ദനി സ്ഥിരം കുറ്റവാളിയെന്നും ഇളവ് നല്‍കി കേരളത്തില്‍ പോകാന്‍ അനുവദിക്കരുതെന്നും സുപ്രീംകോടതിയില്‍ കര്‍ണാടക സര്‍ക്കാര്‍ നിലപാട് എടുത്തു. സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് കേസുണ്ടെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ളതിനാല്‍ തെളിവ് നശിപ്പിക്കാന്‍ സാദ്ധ്യതയുണ്ടെന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കര്‍ണാടക ഭീകരവിരുദ്ധ സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഡോ. സുമീത് ആണ് മഅദനിക്കെതിരെ സത്യവാങ്മൂലം നല്‍കിയത്.