14 കാരിയായ അതിജീവിതക്ക് 29 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ സുപ്രീംകോടതി അനുമതി; അസാധാരണ തീരുമാനം

14 കാരിയായ അതിജീവിതക്ക് 29 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ സുപ്രീംകോടതി അനുമതി നൽകി. ഗർഭച്ഛിദ്രം തടഞ്ഞ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. കേസ് അസാധാരണമെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിലയിരുത്തി.

‘കുട്ടികളെ സംരക്ഷിക്കേണ്ട വളരെ വളരെ അസാധാരണമായ കേസുകളാണിവ. കടന്നുപോകുന്ന ഓരോ മണിക്കൂറും അവൾക്ക് വളരെ നിർണായകമാണ്’, പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സുരക്ഷിതമായ ഗർഭഛിദ്രത്തിന് നിർദ്ദേശം നൽകിയ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. ഗർഭച്ഛിദ്രം നടത്തുന്നതിൽ ചില അപകട സാധ്യതകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, പ്രസവത്തിന്റെ അപകട സാധ്യതയേക്കാൾ ഉയർന്നതല്ലെന്ന് മെഡിക്കൽ ബോർഡ് അഭിപ്രായപ്പെട്ടതായി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.

ഗർഭഛിദ്രം പെൺകുട്ടിയിലുണ്ടാക്കുന്ന ശാരീരികവും മാനസികവുമായ ആഘാതങ്ങളെ കുറിച്ച് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുംബൈ സിയോൺ ആശുപത്രിയോട് ഏപ്രിൽ 19ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ആശുപത്രി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയതെന്നും കോടതിയുടെ ഉത്തരവിൽ പറയുന്നു.

പരമാവധി 24 ആഴ്ച വരെയുള്ള ഗർഭച്ഛിദ്രത്തിനാണ് നിയമപരമായി അനുമതി ഉള്ളത്. ഏപ്രിൽ 4ന് ബോംബെ ഹൈക്കോടതി ഗർഭം അലസാനുള്ള മെഡിക്കൽ അപേക്ഷ നിരസിച്ചതിനെ തുടർന്നാണ് പെൺകുട്ടിയുടെ അമ്മ സുപ്രീംകോടതിയെ സമീപിച്ചത്. ഗർഭാവസ്ഥയിൽ തുടരുന്നത് പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ക്ഷേമത്തെ ബാധിച്ചേക്കാമെന്നും കേസിൽ പൂർണ്ണ നീതി നടപ്പാക്കുന്നതിന് ആർട്ടിക്കിൾ 142 പ്രകാരമുള്ള അസാധാരണ അധികാരങ്ങൾ പ്രയോഗിക്കണമെന്നും ആണ് കേന്ദ്രത്തെ പ്രതിനിധീകരിച്ച് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി ബെഞ്ചിനോട് ആവശ്യപ്പെട്ടത്.

ഈ അപേക്ഷ സ്വീകരിച്ചുകൊണ്ടാണ് ഭരണഘടനയുടെ 142-ാം അനുച്ഛേദം പ്രകാരരം സുപ്രീംകോടതി അസാധാരണമായ തീരുമാനമെടുത്തത്. ഗർഭഛിദ്രം നടത്തുന്നതിനായി ലോക്മാന്യ തിലക് മുനിസിപ്പൽ മെഡിക്കൽ കോളജ് ആന്റ് ജനറൽ ഹോസ്പിറ്റലിലെ ഡീനിനെ സുപ്രീംകോടതി ചുമതലപ്പെടുത്തി.