കോടതി വിധിയെ ബഹുമാനിക്കുന്നു, എന്നാൽ തൃപ്തിയില്ല; ചർച്ചകൾക്ക് ശേഷം പുനഃപരിശോധനാ ഹർജിയെന്ന് സുന്നി വഖഫ് ബോർഡ്

അയോധ്യ കേസില്‍ സുപ്രീം കോടതിയുടെ വിധിയെ ബഹുമാനിക്കുന്നുവെന്ന് സുന്നി വഖഫ് ബോർഡ്. എന്നാൽ അയോധ്യയിൽ ബാബ്റി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന ഇടത്ത് ക്ഷേത്രം പണിയാമെന്ന സുപ്രീംകോടതി വിധി തൃപ്തികരമല്ലെന്ന് സുന്നി വഖഫ് ബോർഡ് വ്യക്തമാക്കി. കേസിൽ കക്ഷിയായിരുന്ന വഖഫ് ബോർഡിന്റെ വാദങ്ങൾ നിയമപരമായി നിലനിൽക്കുന്നുവെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, പക്ഷെ വഖഫ് ബോർഡിന് ഭൂമിയിൽ ഉടമസ്ഥാവകാശം ഉണ്ടെന്ന് തെളിയിക്കാനായില്ലെന്നും വ്യക്തമാക്കിയിരുന്നു.

കോടതി വിധിയെ ബഹുമാനിക്കുന്നു. എന്നാൽ വിധിയിൽ തൃപ്തിയില്ല. വിധി പ്രസ്താവം കേട്ടു. എന്നാൽ വിശദമായ വിധി പകർപ്പ് വായിച്ച ശേഷമേ പുനഃപരിശോധനാ ഹർജിയിൽ തീരുമാനമെടുക്കൂ- സുന്നി വഖഫ് ബോർഡ് അഭിഭാഷകൻ സഫർയാബ് ജിലാനി വ്യക്തമാക്കി.

സുന്നി വഖഫ് ബോർഡിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാനുമായി ചർച്ച നടത്തും. വിധിയിൽ പുനഃപരിശോധനയ്ക്കായി എല്ലാ നിയമപരമായ വഴികളും തേടും. ഞങ്ങൾ നമാസ് നടത്തിയിരുന്ന ബാബ്റി മസ്ജിദിന്റെ അകത്തെ നടുമുറ്റത്ത് പ്രാർത്ഥന നടത്താനുള്ള അവകാശം വേണം. തർക്കഭൂമിയിൽ കുറച്ച് ഭാഗങ്ങളുടെ അവകാശം വേണമെന്ന് തന്നെയാണ് ഞങ്ങൾ വാദിച്ചത്. മറ്റൊരിടത്ത് പള്ളി പണിയാനുള്ള അവകാശമുണ്ടെന്ന് സുപ്രീംകോടതി അനുവദിച്ചതിനെ സ്വാഗതം ചെയ്യുന്നു. ആർക്കിയോളജിക്കൽ സർവേയുടെ കണ്ടെത്തലുകളിൽ മുസ്ലിങ്ങൾക്ക് അനുകൂലമായ നിരീക്ഷണങ്ങളുമുണ്ട്. അതെന്തുകൊണ്ട് മുഖവിലയ്ക്ക് കോടതി എടുത്തില്ല എന്ന കാര്യം പരിശോധിക്കണം – സഫർയാബ് ജിലാനി പറഞ്ഞു.

തൃപ്തികരമല്ലെങ്കിലും സുപ്രീംകോടതി വിധിയെ ബഹുമാനിക്കുന്നു. എല്ലാ ജനവിഭാഗങ്ങളും സമാധാനം പാലിക്കണമെന്നും സുന്നി വഖഫ് ബോർഡ് ആഹ്വാനം ചെയ്യുന്നു. ഒരു തരത്തിലുള്ള പ്രകോപനവും പാടില്ല. ഇവിടെ ആരുടെയും ജയവും പരാജയവുമില്ല –  വഖഫ് ബോർഡ് വ്യക്തമാക്കി.