ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തുന്ന എന്തിനെയും അടിച്ചിടും; പാക് ആക്രമണങ്ങളില്‍ നിന്ന് രാജ്യത്തിന് കവചമൊരുക്കി സുദര്‍ശന്‍ ചക്ര; പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ എസ് 400 ആക്ടീവ്

ഇന്ത്യന്‍ സൈന്യത്തിന്റെ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്ഥാന്‍ തിരിച്ചടികളില്‍ നിന്ന് രാജ്യത്തിന് രക്ഷാകവചം തീര്‍ത്ത് സുദര്‍ശന്‍ ചക്ര. റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങിയ മിസൈല്‍ പ്രതിരോധ സംവിധാനമാണ് എസ് 400 എന്ന സുദര്‍ശന്‍ ചക്ര. നിലവില്‍ പാകിസ്ഥാന്‍ ആക്രമണങ്ങളില്‍ നിന്ന് കവചം തീര്‍ക്കുകയാണ് എസ് 400.

യുദ്ധവിമാനങ്ങള്‍, ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍, ഡ്രോണുകള്‍ ഉപയോഗിച്ച് ശത്രുരാജ്യം നടത്തുന്ന ഏതൊരു ആക്രമണത്തെയും ലക്ഷ്യത്തിലെത്തും മുന്‍പ് നിര്‍വീര്യമാക്കാന്‍ സാധിക്കുന്ന പ്രതിരോധ സംവിധാനമാണ് സുദര്‍ശന്‍ ചക്ര. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ തുടരുന്ന ആക്രമണങ്ങളില്‍ പ്രതിരോധം തീര്‍ക്കുകയാണ് എസ് 400.

സൈന്യത്തിന്റെ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാക് അതിര്‍ത്തിയില്‍ എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം ഇന്ത്യ ആക്ടിവേറ്റ് ചെയ്തിരുന്നു. പാകിസ്ഥാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളെ ചെറുത്തതും ഇത്തരത്തിലായിരുന്നു. ലോകത്ത് നിലവിലുള്ളതില്‍ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനമാണ് എസ് 400.

40 മുതല്‍ 400 കിലോമീറ്റര്‍ ദൂരെ നിന്നുള്ള ആക്രമണങ്ങളെ കണ്ടെത്താനും ലക്ഷ്യത്തിലെത്തും മുന്‍പ് അവയെ തകര്‍ക്കാനും ശേഷിയുള്ള പ്രതിരോധ സംവിധാനമാണ് എസ് 400. റഷ്യയില്‍ നിന്നാണ് അഞ്ച് എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം ഇന്ത്യ വാങ്ങിയത്. നിലവില്‍ ഇതില്‍ മൂന്നെണ്ണം മാത്രമാണ് രാജ്യത്തിന് ഇതുവരെ ലഭിച്ചിട്ടുള്ളത്.

Read more

ഇതിലൊന്ന് പാക് അതിര്‍ത്തിയുടെ സുരക്ഷയ്ക്കായാണ് വിന്യസിച്ചിരുന്നത്. ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്സര്‍, ലുധിയാന, ഭുജ് തുടങ്ങിയ സ്ഥലങ്ങള്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍ ആക്രമണം തുടരുന്നത്.