ആർട്ടിക്കിൾ 370, 'അയോദ്ധ്യ രാമക്ഷേത്രം' വിഷയങ്ങളിൽ ബി.ജെ.പിയുടെ കാപട്യം തുറന്നുകാട്ടി സുബ്രഹ്മണ്യൻ സ്വാമി; വീഡിയോ അഭിമുഖം വൈറലാകുന്നു

ഹിന്ദുക്കളുടെ ഐക്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയിലെ മുസ്ലിം സമൂഹത്തെ ദുർബലപ്പെടുത്തുന്നതിനും ഉള്ള ഹിന്ദുത്വ പ്രത്യയശാസ്ത്ര പ്രചാരകരിലെ ഒരു പ്രധാന മുഖമായിട്ടാണ് ബി.ജെ.പിയുടെ രാജ്യസഭാ എം.പി സുബ്രഹ്മണ്യൻ സ്വാമി കഴിഞ്ഞ കുറേ വർഷങ്ങളായി മുഖ്യധാരയിൽ ഉയർന്നു വന്നിരിക്കുന്നത്.

അതേസമയം, പത്രപ്രവർത്തകനായ വിനോദ് ദുവയുമായുള്ള സ്വാമിയുടെ ഒരു പഴയ അഭിമുഖത്തിന്റെ വീഡിയോ വൈറൽ ആയിരിക്കുകയാണ് ഇപ്പോൾ. മുസ്ലി വിരുദ്ധ വീക്ഷണങ്ങളിൽ തനിക്ക് വലിയ താത്പര്യം ഇല്ല എന്ന തരത്തിലുള്ള അഭിപ്രായങ്ങൾ ആണ് സ്വാമി ഈ അഭിമുഖത്തിൽ ദുവയുമായി പങ്ക് വയ്ക്കുന്നത്.

ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോ ക്ലിപ്പിൽ, സ്വാമി തന്റെ ഇപ്പോഴത്തെ പാർട്ടിയായ ബി.ജെ.പിയുടെ കാപട്യത്തെ തുറന്ന് കാട്ടുകയും ഇന്ത്യയിലെ മുസ്ലിങ്ങൾക്ക് എതിരെ ഉള്ള ബി.ജെ.പിയുടെ ശ്രമങ്ങളെ വിമർശിക്കുകയും ചെയ്യുന്നുണ്ട്.

വൈറലായ വീഡിയോയിൽ സ്വാമി ബി.ജെ.പിയെ ആക്ഷേപിക്കുന്നതായി കാണാം. ബി.ജെ.പിയുടെ ദേശീയത ‘തീർത്തും നെഗറ്റീവ്’ ആണെന്നും ഇത് മുസ്‌ലിംകളുടെ താത്പര്യങ്ങളെ വ്രണപ്പെടുത്തുന്നതിനാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ദേശീയതയെ കുറിച്ചുള്ള ബി.ജെ.പിയുടെ നിർവചനത്തിലെ പ്രശ്നം അത് തികച്ചും നിഷേധാത്മകമാണ് (നെഗറ്റീവ്) എന്നതാണ്. മുസ്ലിങ്ങൾക്ക് എത്രമാത്രം നഷ്ടമുണ്ടാക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത് നിർവചിച്ചിരിക്കുന്നത്. അവരുടെ എല്ലാ പരിപാടികളും അതിലേക്കാണ് ലക്ഷ്യമിടുന്നത് സ്വമി വീഡിയോയിൽ പറയുന്നു.

ആർട്ടിക്കിൾ 370- നെ സംബന്ധിച്ച ബി.ജെ.പിയുടെ കാപട്യത്തെയും സ്വാമി ഉയർത്തിക്കാട്ടുന്നു, “ഉദാഹരണത്തിന് ആർട്ടിക്കിൾ 370 എടുക്കുക. സമാനമായി ആർട്ടിക്കിൾ 371 ഉണ്ട്, പക്ഷേ അവർ (ബി.ജെ.പി) ഒരിക്കലും അതിനെ കുറിച്ച് സംസാരിക്കില്ല. അത് ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടതാണ്,” സ്വാമി പറയുന്നു.

അയോദ്ധ്യ ക്ഷേത്രം-പള്ളി തർക്കത്തിന്റെ വിഷയത്തിൽ അദ്ദേഹം തന്റെ ഇപ്പോഴത്തെ പാർട്ടിയുടെ ഇരട്ടത്താപ്പിനെ ചൂണ്ടിക്കാട്ടുന്നുണ്ട്, “രാമ ക്ഷേത്രത്തിന്റെ കാര്യവും ഇങ്ങനെ തന്നെ, അവർ കൈലാഷ് മാനസരോവറിനെ കുറിച്ച് സംസാരിക്കില്ല, ഹിന്ദുക്കൾക്ക് കൂടുതൽ പവിത്രമായിട്ടുള്ളത് അതാണ് എങ്കിലും. അതിനാൽ, അവരുടെ (ബി.ജെ.പിയുടെ) മുഴുവൻ പരിപാടികളും എന്തെങ്കിലും സൃഷ്ടിപരമായ പദ്ധതികളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് മുസ്ലിങ്ങളെ എങ്ങനെ ദുർബലപ്പെടുത്താം എന്നതിന്റെ അടിസ്ഥാനത്തിലാണ്. ” സ്വാമി വീഡിയോയിൽ പറഞ്ഞു.