ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികളെ പ്രത്യേക ക്ലാസ് മുറികളിലേക്ക് അയച്ചു, പഠിപ്പിച്ചില്ല

കര്‍ണാടകയില്‍ ഹിജാബ് വിവാദം കനക്കുന്നു.വര്‍ഗീയ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ രണ്ട് കോളജുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മറ്റൊരു കോളജിലെ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ക്ലാസ് മുറികളില്‍ ഇരിക്കാന്‍ അനുമതി നല്‍കി. ഉഡുപ്പി ജില്ലയിലെ കുന്ദാപൂരിലെ സര്‍ക്കാര്‍ ജൂനിയര്‍ പി.യു കോളജിലെ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികള്‍ ഗേറ്റിന് പുറത്ത് ദിവസങ്ങള്‍ നീണ്ട പ്രതിഷേധം നടത്തിയതിന് ഒടുവിലാണ് ഇന്ന് രാവിലെ പ്രവേശനം അനുവദിച്ചത്.

ക്യാമ്പസിലേക്ക് പ്രവേശനം അനുവദിച്ചെങ്കിലും പഠിപ്പിക്കാതെ അവരെ പ്രത്യേക ക്ലാസ് മുറികളില്‍ ഇരുത്തിയത് വിവാദമായി. ഗേറ്റിന് പുറത്ത് തിരക്ക് ഒഴിവാക്കാനാണ് പ്രവേശിപ്പിച്ചതെന്നാണ് കോളജ് അധികൃതര്‍ പറഞ്ഞത്.

ഹിജാബ് നീക്കം ചെയ്തതിന് ശേഷം മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയൂ എന്ന് പ്രിന്‍സിപ്പല്‍ രാമകൃഷ്ണ ജിജെ പറഞ്ഞു. എന്നാല്‍ ക്ലാസില്‍ ഹിജാബ് അഴിക്കില്ലെന്ന നിലപാടില്‍ വിദ്യാര്‍ത്ഥികള്‍ ഉറച്ചുനിന്നു.

കുന്ദാപുരിലെ കലവറ വരദരാജ് എം ഷെട്ടി ഗവണ്‍മെന്റ് ഫസ്റ്റ് ഗ്രേഡ് കോളജില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികളെ വീട്ടിലേക്ക് അയച്ചു.’ഞങ്ങള്‍ വിദ്യാര്‍ത്ഥികളെ വീട്ടിലേക്ക് തിരിച്ചയച്ചു. ഹിജാബ് ധരിക്കാതെ ക്ലാസുകളില്‍ പ്രവേശിക്കാന്‍ ഞങ്ങള്‍ അവരെ ഉപദേശിച്ചു. അവര്‍ നിരസിച്ചു. അതിനാല്‍ ഞങ്ങള്‍ അവരോട് പോകാന്‍ ആവശ്യപ്പെട്ടു. നാളെ ഹൈക്കോടതി ഉത്തരവിനായി കാത്തിരിക്കാന്‍ ഞങ്ങള്‍ അവരോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നു,’ വൈസ് പ്രിന്‍സിപ്പല്‍ ഉഷാദേവി പറഞ്ഞു.

കര്‍ണാടകയിലെ വിജയപുര ജില്ലയിലെ മറ്റ് രണ്ട് കോളജുകളായ ശാന്തേശ്വര പി.യു, ജി.ആര്‍.ബി കോളജ് എന്നിവിടങ്ങളില്‍ ഹിജാബ് ധരിച്ച സഹപാഠികളോടുള്ള പ്രതിഷേധ പ്രകടനവുമായി നിരവധി വിദ്യാര്‍ത്ഥികള്‍ കാവി ഷാള്‍ ധരിച്ച് പ്രവേശിച്ചു. ഈ കോളജുകളില്‍ പ്രിന്‍സിപ്പല്‍ ഇന്ന് അവധി പ്രഖ്യാപിക്കുകയായിരുന്നു. കര്‍ണാടക ഹൈക്കോടതി നാളെ കേസ് പരിഗണിക്കുമെന്നും അവര്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞു.

അതേസമയം ഹിജാബ് നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത് ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ-യൂണിവേഴ്സിറ്റി കോളജിലെ അഞ്ച് പെണ്‍കുട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഉഡുപ്പി ജില്ലയിലെ ഗവണ്‍മെന്റ് ഗേള്‍സ് പി.യു കോളേജില്‍ കഴിഞ്ഞ മാസമാണ് ഹിജാബ് പ്രതിഷേധം ആരംഭിച്ചത്. ഉഡുപ്പിയിലെയും ചിക്കമംഗളൂരുവിലെയും തീവ്ര വലതുപക്ഷ സംഘടനകള്‍ മുസ്ലീം പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ പോകുന്നതിനെ എതിര്‍ത്തു. പിന്നാലെ പ്രതിഷേധങ്ങള്‍ കൂടുതല്‍ കോളജുകളിലേക്കും വ്യാപിക്കുകയായിരുന്നു.