ദളിത് സ്ത്രീ പാചകം ചെയ്ത ഭക്ഷണം കഴിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായില്ല; പാചകത്തൊഴിലാളിയെ പിരിച്ചുവിട്ടു

ദളിത് സ്ത്രീ പാചകം ചെയ്ത ഉച്ചഭക്ഷണം കഴിക്കാന്‍ വിദ്യാര്‍ത്ഥികള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പാചകക്കാരിയെ സ്‌കൂള്‍ അധികൃതര്‍ പിരിച്ചുവിട്ടു. ഉത്തരാഖണ്ഡിലെ ചമ്പാവത് ജില്ലയിലെ സുഖിദാങ്ങിലെ ഹൈസ്‌കൂളിലാണ് സംഭവം.

സ്‌കൂളിലെ ‘ഭോജന്‍മാതാ’ തസ്തികയില്‍ ഡിസംബര്‍ 13നായിരുന്നു ദളിത് സമുദായക്കാരിയായ സുനിതയെ നിയമിച്ചത്. ഉത്തരാഖണ്ഡിലെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്നവരെ ഭോജന്‍മാതാ എന്നാണ് വിളിക്കുന്നത്. സ്‌കൂളില്‍ 66 കുട്ടികള്‍ക്ക് വേണ്ടിയാണ് ഉച്ചഭക്ഷണം ഉണ്ടാക്കുന്നത് ഇതില്‍ 40 പേരും സുനിത ഉണ്ടാക്കുന്ന് ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചു. ഈ കുട്ടികള്‍ വീട്ടില്‍ നിന്ന് ഭക്ഷണം കൊണ്ടുവരാനും തുടങ്ങി. സവര്‍ണ വിഭാഗത്തില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തിന് എത്തിയിട്ടും അവരെ ജോലിക്ക് നിയമിക്കാതെ സുനിതയ്ക്ക് നിയമനം നല്‍കിയതിന് എതിരെ രക്ഷകര്‍ത്താക്കള്‍ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇവരെ പിരിച്ചു വിട്ടത്.

കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ വിദ്യാര്‍ത്ഥികള്‍ വിസമ്മതിച്ചത് തന്നെ ഞെട്ടിച്ചുവെന്ന് സുനിത പറഞ്ഞു. താന്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കരുതെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടത് കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ കഴിക്കാത്തത്. ഒരു ദളിത് സ്ത്രീയായത് കൊണ്ടാണ് ഇവര്‍ തന്റെ നിയമനത്തെ ചോദ്യം ചെയ്യുന്നത്. ഇത് അങ്ങേയറ്റം അപമാനകരമായ കാര്യമാണ് എന്നും സുനിത പറഞ്ഞു. രോഗിയായ ഭര്‍ത്താവിനെയും രണ്ട് മക്കളെയും പോറ്റാനുള്ള വരുമാനമാര്‍ഗമായാണ് ഈ ജോലിയെ സുനിത കണ്ടിരുന്നത്.

Read more

എന്നാല്‍ സുനിതയുടെ നിയമനം മാനദണ്ഡങ്ങള്‍ പാലിച്ചല്ല നടന്നത്. അതുകൊണ്ടാണ് ഇവരെ പിരിച്ചുവിടുന്നത് എന്നാണ് ചമ്പാവത് ജില്ല ചീഫ് എജുക്കേഷന്‍ ഓഫീസര്‍ ആര്‍.സി. പുരോഹിത് പറയുന്നത്. നിയമപരമായി നടപടികള്‍ പാലിച്ചാണ് നിയമനം നടത്തിയത് എന്നായിരുന്നു നേരത്തെ അധികൃതര്‍ വിശദീകരിച്ചിരുന്നത്. ഉത്തരാഖണ്ഡില്‍ ആറാം ക്ലാസ് വരെയുള്ള സ്‌കൂളുകളില്‍ ഉച്ചഭക്ഷണം പാകം ചെയ്യാനും വിളമ്പാനും 20,000ത്തിലധികം സ്ത്രീകള്‍ ഭോജന്‍മാതാക്കളായി പ്രവര്‍ത്തിക്കുന്നുണ്ട്. 3000 രൂപയാണ് ഇവര്‍ക്ക് ലഭിക്കുന്ന ശമ്പളം. സ്‌കൂളുകളില്‍ നിന്ന് ലഭിക്കുന്ന ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ജില്ലാതലത്തില്‍ ഇവരുടെ തിരഞ്ഞെടുപ്പും നിയമനവും നടത്തുന്നത് എന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.