ദളിത് സ്ത്രീ പാചകം ചെയ്ത ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച് വിദ്യാര്‍ത്ഥികള്‍; സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ച് കനിമൊഴിയുടെ മറുപടി

തമിഴ്‌നാട്ടിലെ ഉസിലെപെട്ടി പ്രൈമറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ച് കനിമൊഴി എംപി. ദളിത് സ്ത്രീ പാചകം ചെയ്യുന്നതിനാല്‍ ഭക്ഷണം കഴിക്കാന്‍ വിദ്യാര്‍ത്ഥികള്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കനിമൊഴി വിദ്യാര്‍ത്ഥികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചത്. മാതാപിതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് 11 കുട്ടികള്‍ ഭക്ഷണം കഴിക്കാതിരുന്നത്.

ഇതോടെയാണ് കനിമൊഴി എംപി ഉള്‍പ്പെടെയുള്ളവര്‍ സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികള്‍ക്കൊപ്പമിരുന്ന് ദളിത് സ്ത്രീ പാചകം ചെയ്ത ഭക്ഷണം കഴിച്ചത്. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ സൗജന്യ പ്രഭാതഭക്ഷണ പരിപാടിക്ക് ഉസിലെപെട്ടി പഞ്ചായത്ത് പ്രൈമറി സ്‌കൂളില്‍ പാചക്കാരിയായി നിയമിച്ചിരുന്നത് ദളിത് വിഭാഗത്തില്‍പ്പെട്ട മുനിയസെല്‍വിയെ ആയിരുന്നു.

സ്‌കൂളില്‍ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥര്‍ അരിയും മറ്റ് സാധനങ്ങളും ചിലവാകാത്തത് കണ്ടെത്തിയിരുന്നു. ഇതേ കുറിച്ച് മുനിയസെല്‍വിയോട് ചേദിച്ചപ്പോഴാണ് താന്‍ പാചകം ചെയ്ത ഭക്ഷണം വിദ്യാര്‍ത്ഥികള്‍ കഴിക്കാന്‍ വിസമ്മതിക്കുന്നുവെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചത്.
താന്‍ ദളിത് വിഭാഗത്തില്‍പ്പെട്ടയാളായതിനാല്‍ കുട്ടികളോട് ഭക്ഷണം കഴിക്കരുതെന്ന് മാതാപിതാക്കള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മുനിയസെല്‍വി പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ അറിയിച്ചു.

വിവരം പുറത്തുവന്നതിന് പിന്നാലെ കനിമൊഴി എംപി, സാമൂഹിക ക്ഷേമ-വനിതാവകാശ വകുപ്പ് മന്ത്രി പി ഗീതാ ജീവന്‍, ജില്ലാ കളക്ടര്‍ കെ സെന്തില്‍രാജ് തുടങ്ങിയവര്‍ സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികളുമായും മാതാപിതാക്കളുമായി സംസാരിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സ്‌കൂളിലിരുന്ന് ഭക്ഷണം കഴിച്ച ശേഷമാണ് സംഘം മടങ്ങിയത്.