കുട്ടികളെ അടിക്കാൻ നിയോഗിച്ചത് ഭിന്നശേഷിക്കാരിയായ തന്റെ ശാരീരിക പരിമിതി കൊണ്ട്; വിചിത്ര ന്യായീകരണവുമായി അധ്യാപിക

യുപിയിൽ ക്ലാസ് മുറിയിൽ വിദ്യാർത്ഥികളെ സഹപാഠികളെക്കൊണ്ട് മർ‌ദ്ദിച്ച സംഭവത്തിൽ വിചിത്ര ന്യായീകരണവുമായി അധ്യാപിക. സംഭവം വിവാദമായതോടെയാണ് അധ്യാപിക തൃപ്ത ത്യാഗി രം​ഗത്ത് എത്തിയത്. താൻ ഭിന്നശേഷിക്കാരിയാണ്. ശാരീരിക പരിമിതി ഉള്ളതുകൊണ്ടാണ് കുട്ടികളോട് അടിക്കാൻ നിർദ്ദേശിച്ചതെന്ന് തൃപ്ത ത്യാ​ഗി പറയുന്നു.

പഠിച്ചില്ലെങ്കിൽ കടുത്ത ശിക്ഷ നൽകിക്കൊള്ളാൻ കുട്ടിയുടെ രക്ഷിതാക്കൾ നിർദ്ദേശിച്ചിരുന്നുവെന്ന് തൃപ്ത ത്യാ​ഗി പറഞ്ഞു. സംഭവത്തിൽ വർഗീയത കലർത്തരുതെന്നും തൃപ്ത ത്യാ​ഗി ആവശ്യപ്പെട്ടു.

സഹപാഠികളെക്കൊണ്ട് വിദ്യാർത്ഥിയുടെ മുഖത്തടിക്കാനാണ് ഇവർ നിർ‌ദേശിച്ചത്.കൂടാതെ ശരീരത്തിന്റെ മറ്റു ഭാ​ഗങ്ങളിലും മ‍ർദ്ദിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അധ്യാപികക്കെതിരെ കേസെടുത്തു.സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശിച്ച് ദേശീയ ബാലാവകാശ കമ്മീഷനും രംഗത്തെത്തിയിട്ടുണ്ട്.

ഈ പശ്ചാത്തലത്തിലാണ് അധ്യാപികയുടെ ന്യായീകരണം. ഒരു മത വിഭാഗത്തില്‍ പെട്ട കുട്ടിയെ മറ്റൊരു മതത്തിലെ കുട്ടികളെ കൊണ്ട് അധ്യാപിക മര്‍ദ്ദിച്ചുവെന്ന രീതിയിലാണ് ദൃശ്യം പ്രചരിച്ചത്. കണക്കിന്‍റെ പട്ടിക പഠിക്കാത്തതിന് നല്‍കിയ ശിക്ഷയാണെന്നും വാദമുണ്ട്.

ഉത്തർപ്രദേശിലെ മുസഫർ ന​ഗറിലെ സ്കൂളിൽ നടന്ന സംഭവത്തിന്റെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചത്. കുട്ടിയെ രൂക്ഷമായി ശകാരിക്കുന്ന അധ്യാപിക മറ്റ് കുട്ടികളോട് അടിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. മുഖത്ത് അടിക്കാനുള്ള നിര്‍ദ്ദേശത്തൊടൊപ്പം ശരീരത്തിന്‍റെ മറ്റിടങ്ങളിലും മര്‍ദ്ദിക്കാന്‍ പ്രേരിപ്പിക്കുകയാണ്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നയാളും സംഭവം ആസ്വദിക്കും വിധമുള്ള ശബ്ദം ദൃശ്യത്തില്‍ കേള്‍ക്കാം.