ഡൽഹിയിലെ രാജീവ് ഗാന്ധി സ്റ്റേഡിയം താത്കാലിക ജയിലാക്കി കേന്ദ്ര സർക്കാർ

പൗരത്വ നിയമ ഭേദഗതി വിരുദ്ധ പ്രക്ഷോഭകരെ തടങ്കലിൽ പാർപ്പിക്കാൻ കേന്ദ്ര സർക്കാർ ഡൽഹിയിലെ ബവാനയിലെ രാജീവ് ഗാന്ധി സ്റ്റേഡിയം താത്കാലിക ജയിലാക്കിയതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

അതേസമയം ഡൽഹിയിലെ മണ്ഡി ഹൗസിൽ തടഞ്ഞുവെച്ചിരിക്കുന്ന പ്രതിഷേധക്കാർ തങ്ങളുടെ അവസാന ശ്വാസം വരെ പ്രതിഷേധിക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഷേധക്കാരുടെ വലിയ കൂട്ടം മണ്ഡി ഹൗസിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

നാലില്‍ അധികം ആളുകൾ ഒത്തുകൂടുന്നത് നിരോധിച്ചു കൊണ്ടുള്ള 144-ാം വകുപ്പ് നടപ്പാക്കിയിട്ടും ഒരു പ്രദേശത്ത് പൗരത്വ നിയമ ഭേദഗതിയെ എതിർക്കാൻ ഡൽഹിയിലും ബെംഗളൂരുവിലും ധാരാളം പ്രതിഷേധക്കാർ രംഗത്തെത്തിയിട്ടുണ്ട്.

ഡൽഹിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത സി.പി.ഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.എം നേതാവ് പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സി.പി.ഐ നേതാവ് ഡി.രാജ തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. ചരിത്രകാരനായ രാംചന്ദ്ര ഗുഹ ഉൾപ്പെടെ നിരവധി പ്രതിഷേധക്കാരെ ബെംഗളൂരുവിലെ ടൗൺഹാളിൽ പോലീസ് കസ്റ്റഡിയിലെടുത്തു.

സ്വരാജ് ഇന്ത്യയുടെ യോഗേന്ദ്ര യാദവ് ഉൾപ്പെടെ നിരവധി പ്രതിഷേധക്കാരെ ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം തടഞ്ഞുവെച്ചിട്ടുണ്ട്. ദേശീയ തലസ്ഥാനത്ത് നിലവിൽ പല സ്ഥലങ്ങളിലായാണ് പ്രതിഷേധം. ഡൽഹിയിൽ 14 മെട്രോ സ്റ്റേഷനുകൾ അടച്ചു. ആക്ടിവിസ്റ്റും മുൻ ജെഎൻയു വിദ്യാർത്ഥിയുമായ ഉമർ ഖാലിദിനെ ഡൽഹിയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്തിരുന്നു.