ചൈനയുടെ വരവിനെ വെട്ടി അദാനി ഗ്രൂപ്പ്; ശ്രീലങ്കയില്‍ വന്‍ നിക്ഷേപം പ്രഖ്യാപിച്ചു; രണ്ടു കാറ്റാടിപ്പാടങ്ങള്‍ക്കായി 442 മില്യണ്‍ ഡോളര്‍

ഓഹരി വിപണിയിലെ പ്രതിസന്ധിക്കിടെ ശ്രീലങ്കയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങി ഗൗതം അദാനി. അദാനി ഗ്രൂപ്പ് വിദേശനിക്ഷേപത്തിന് എത്തുന്ന കാര്യം ശ്രീലങ്ക തന്നെയാണ് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്. ശ്രീലങ്കയില്‍ രണ്ട് കാറ്റാടിപ്പാടങ്ങള്‍ അദാനി സ്ഥാപിക്കുമെന്ന് ബോര്‍ഡ് ഓഫ് ഇന്‍വെസ്‌റ്‌മെന്റ് അറിയിച്ചു. കാറ്റാടിപ്പാടങ്ങള്‍ക്കായി 442 മില്യണ്‍ ഡോളറാണ് അദാനി ഗ്രൂപ്പ് നിക്ഷേപിക്കുന്നത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് വിദേശത്ത് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണ് ശ്രീലങ്കയിലേത്.

2025ഓടെ ഇവിടെ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കാനാവും. 700 മില്യണ്‍ ഡോളറിന്റെ കൊളംബോ തുറമുഖ പദ്ധതിയും അദാനിക്കാണ് ശ്രീലങ്ക നല്‍കിയത്. അദാനി ഗ്രൂപ്പിന്റെ ഔദ്യോഗിക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി പദ്ധതി സംബന്ധിച്ച് അന്തിമ രൂപമുണ്ടാക്കിയെന്ന് ശ്രീലങ്കന്‍ ഊര്‍ജ്ജമന്ത്രി വ്യക്തമാക്കി. 2024 ഡിസംബറോടെ ഊര്‍ജപദ്ധതി കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീലങ്ക വ്യക്തമാക്കി. പാപ്പരത്തം പ്രഖ്യാപിച്ചതിന് ശേഷമുള്ള ശ്രീലങ്കയുടെ ആദ്യത്തെ പ്രധാന വിദേശ നിക്ഷേപമാണിത്. കൊളംബോയിലെ 700 മില്യണ്‍ ഡോളറിന്റെ സ്ട്രാറ്റജിക് പോര്‍ട്ട് ടെര്‍മിനല്‍ പ്രോജക്റ്റ് 2021-ല്‍ ശ്രീലങ്ക അദാനി ഗ്രൂപ്പിന് നല്‍കിയതിന് പിന്നാലെയാണ് ഈ പദ്ധതി.

മേഖലയില്‍ ചൈനയുടെ സ്വാധീനം കൂടുന്നതിനെക്കുറിച്ചുള്ള ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ആശങ്ക പരിഹരിക്കാനുള്ള ശ്രമമായാണ് അദാനി പദ്ധതിക്കുള്ള അംഗീകാരം. കേന്ദ്ര സര്‍ക്കാരാണ് കരാറുകാരനായി അദാനി ഗ്രൂപ്പിനെ നാമനിര്‍ദേശം ചെയ്തതെന്ന് എന്‍ഡിടിവി പറയുന്നു.

2019ല്‍ ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള പാക്ക് കടലിടുക്കിലെ ദ്വീപുകളില്‍ 12 മില്യണ്‍ ഡോളര്‍ ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് ധനസഹായത്തോടെ മൂന്ന് കാറ്റാടിപ്പാടങ്ങള്‍ നിര്‍മിക്കാന്‍ ഒരു ചൈനീസ് സ്ഥാപനത്തിന് അനുമതി നല്‍കിയിരുന്നുവെങ്കിലും ഇന്ത്യയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അത് റദ്ദാക്കിയിരുന്നു.പദ്ധതിക്ക് അന്തിമരൂപം നല്‍കുന്നതുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥരുമായി കൊളംബോയില്‍ ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയതായി ശ്രീലങ്കന്‍ ഊര്‍ജമന്ത്രി കാഞ്ചന വിജെശേകെര പറഞ്ഞു.