ഒരിക്കൽ കൂടി വില്ലനായി സ്‌പൈസ്‌ജെറ്റ്, ഇപ്രാവശ്യം പറക്കുന്നതിനിടെ കോക്പിറ്റിൽ നിന്ന് പുക; വിമാനം അടിയന്തരമായി താഴെയിറക്കി

ഗോവയിൽ നിന്ന് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനത്തിന്റെ ക്യാബിനിൽ പുക ഉയർന്നതിനെ തുടർന്ന് ഹൈദരാബാ​ദിൽ അടിയന്തിരമായി ഇറക്കി. ബുധനാഴ്ച രാത്രിയാണ് സംഭവം. സമീപകാലത്തായി ഇത് സ്‌പൈസ്‌ജെറ്റ് വിമാനവുമായി ഉയർന്ന് കേൾക്കുന്ന അനേകം വിവാദങ്ങളുടെ അവസാനത്തെ ഒന്നാണ്.

വിമാനത്തിൽ 86 യാത്രക്കാരുണ്ടായിരുന്നുവെന്നും അടിയന്തിര ലാൻഡിങ്ങിനെ തുടർന്ന് ബുധനാഴ്ച രാത്രി 11 മണിയോടെ ഒമ്പത് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായും ഹൈദരാബാദ് വിമാനത്താവള ഉദ്യോഗസ്ഥൻ പറഞ്ഞു. ഏറെ നേരത്തെ സംഘർഷത്തിനൊടുവിൽ വിമാനം സുരക്ഷിതമായി ഇറക്കി. ലാൻഡ് ചെയ്ത ശേഷം എമർജൻസി എക്സിറ്റ് വഴി യാത്രക്കാരെ ഇറക്കി. വിമാനത്തിൽ നിന്ന് ഇറങ്ങുമ്പോൾ യാത്രക്കാരന്റെ കാലിൽ ചെറിയ പോറലേറ്റതായി ഡിജിസിഎ ഉദ്യോഗസ്ഥൻ പറഞ്ഞു.

നിരന്തരമായ പ്രശ്നത്തെ തുടർന്ന് സ്പൈസ് ജെറ്റ് വിമാനങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) നിരീക്ഷണത്തിലാണ്. അപകടമാണ് തുടർകഥ ആയതോടെ 50 ശതമാനം സർവീസുകൾ മാത്രമേ നടത്താൻ അനുവാദം ഉണ്ടായിരുന്നോള്ളൂ.

എന്തായലും തുടർച്ചയായി ഉണ്ടാകുന്ന യാത്രക്കാരുടെ സുരക്ഷയാണ് പരമ പ്രധാനമെന്നും, സുരക്ഷയെ ബാധിക്കുന്ന ചെറിയ സംഭവങ്ങളിലും കർശനമായ അന്വേഷണവും നടപടിയുമുണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വ്യക്തമാക്കിയിരുന്നു.