രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് സോണിയ ഗാന്ധി; മത്സരം രാജസ്ഥാനിൽ നിന്ന്

രാജ്യസഭ തിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് എഐസിസി മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. രാജസ്ഥാനില്‍ നിന്നാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്കൊപ്പം ജയ്പൂരിലെത്തിയാണ് സോണിയ പത്രിക സമര്‍പ്പിച്ചത്.

രാജസ്ഥാനില്‍ നിന്ന് ഒരു സീറ്റിലാണ് കോണ്‍ഗ്രസിന് രാജ്യസഭയിലേക്ക് ജയിക്കാന്‍ സാധിക്കുക. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഒഴിയുന്ന സീറ്റിലേക്കാണ് സോണിയ മത്സരിക്കുന്നത്. ഉത്തര്‍പ്രദേശിലെ അമേഠി, റായ്ബറേലി, കര്‍ണാടകയിലെ ബെല്ലാരി എന്നിവിടങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് 25 വര്‍ഷമായി ലോക്‌സഭ എംപിയായിരിക്കുന്ന സോണിയുടെ ആദ്യ രാജ്യസഭ ടേം ആയിരിക്കും ഇത്.

15 സംസ്ഥാനങ്ങളില്‍ നിന്ന് 56 സീറ്റാണ് രാജ്യസഭയില്‍ ഒഴിവ് വരുന്നത്. ഫെബ്രുവരി 27നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്നു സീറ്റാണ് രാജസ്ഥാനില്‍ ഒഴിവ് വരുന്നത്. രാജ്യസഭ തിരഞ്ഞെടുപ്പിൽ മറ്റ് മൂന്ന് സ്ഥാനാര്‍ഥികളെയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ബിഹാറില്‍ നിന്ന് അഖിലേഷ് പ്രസാദ് സിങ്, ഹിമാചല്‍ പ്രദേശില്‍ നിന്ന് അഭിഷേക് മനു സിങ്‌വി, മഹാരാഷ്ട്രയില്‍ നിന്ന് ചന്ദ്രകാന്ത് ഹന്‍ഡോര്‍ എന്നിവരും മത്സരിക്കും.

2019ലെ ലോക്‌സഭ തിരഞ്ഞെടപ്പ് തന്റെ അവസാന മത്സരം ആയിരിക്കുമെന്ന് സോണിയ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. സോണിയയുടെ തട്ടകമായ റായ്ബറേലിയില്‍, ഇത്തവണ മകളും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ.