'കര്‍ണാടകയുടെ പരമാധികാരം'; സോണിയ ഗാന്ധിയുടെ വിവാദ പ്രസംഗം; കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

കര്‍ണാടക തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ വിവാദ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കാണ് കമ്മീഷന്‍ കാരണംകാണിക്കല്‍ നോട്ടീസ് അയച്ചത്. പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി കത്ത് നല്‍കിയിരുന്നു.

”കര്‍ണാടകയുടെ യശസ്സിനും പരമാധികാരത്തിനും അഖണ്ഡതക്കും കളങ്കം വരുത്താന്‍ കോണ്‍ഗ്രസ് ആരെയും അനുവദിക്കില്ല.” എന്നാണ് മേയ് ആറിന് പ്രചാരണ റാലിയില്‍ സോണിയയുടെ പ്രസ്താവന. ഇത് കോണ്‍ഗ്രസ് സോണിയയെ ഉദ്ധരിച്ച് ട്വീറ്റായി പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും രംഗത്തുവന്നിരുന്നു.

സോണിയ ഗാന്ധിയുടെ പരാമര്‍ശം കര്‍ണാടകയെ ഇന്ത്യയില്‍ നിന്ന് ‘വേര്‍പെടുത്തണ’മെന്ന ആഹ്വാനമാണ് നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. സോണിയ ഗാന്ധിയുടെ പരാമര്‍ശം നിര്‍ഭാഗ്യകരവും അനുചിതവുമാണെന്ന് ബിജെപി പറയുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചവരാണ് കര്‍ണാടക ജനത. സ്വാതന്ത്ര്യാനന്തരം കലാ, സാംസ്‌കാരികം, വിദ്യാഭ്യാസം, വ്യവസായം, കച്ചവടം എന്നിവയിലൊക്കെ മുന്നേറി. ആ ജനതയെ അപമാനിക്കുന്ന പരാമര്‍ശമാണ് സോണിയ ഗാന്ധി നടത്തിയത്.

Read more

ഇന്ത്യന്‍ യൂണിയനിലെ സുപ്രധാന സംസ്ഥാനമാണ് കര്‍ണാടക. ഇന്ത്യന്‍ യൂണിയനില്‍ നിന്ന് ഏതെങ്കിലും ഒരു അംഗ സംസ്ഥാനത്തിന്റെ പരമാധികാരം സംരക്ഷിക്കുമെന്ന് പറയുന്നത് അപകടകരവും വിനാശകരവുമായ പ്രതയാഘാതം വരുത്തിവയ്ക്കും. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പോലെ തീവ്ര സ്വഭാവമുള്ള സംഘടനകളെ പ്രീതിപ്പെടുത്താനാണ് ഈ പരാമര്‍ശമെന്നും ബിജെപി കത്തില്‍ ആരോപിച്ചു.