അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ സോണിയ ഗാന്ധി പങ്കെടുത്തേക്കും

അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ സോണിയ ഗാന്ധി പങ്കെടുക്കാൻ തീരുമാനമായി. അടുത്ത മാസം 22 ന് നടക്കുന്ന ചടങ്ങിൽ സോണിയ ഗാന്ധി പങ്കെടുത്തേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. വ്യക്തപരമായ ക്ഷണം എന്ന നിലയിലായിരിക്കും സോണിയ ഗാന്ധി പങ്കെടുക്കുക.

ചടങ്ങിൽ നിന്ന് വിട്ടു നിന്നാൽ ഹിന്ദി ഹൃദയഭൂമിയിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിടുമെന്നാണ് അവിടെ നിന്നുള്ള നേതാക്കളുടെ വിലയിരുത്തൽ. ഉദ്‌ഘാടന ചടങ്ങിലേക്ക് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, മൻമോഹൻ സിങ് എന്നിവരെ ബിജെപി ക്ഷണിച്ചിട്ടുണ്ട്. സോണിയ ഗാന്ധി നേരിട്ടോ അവരുടെ പ്രതിനിധിയോ ചടങ്ങിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് നേരത്തെ അറിയിച്ചിരുന്നു.

സോണിയാ ഗാന്ധി ചടങ്ങിൽ പങ്കെടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സോണിയ നേരിട്ട് പങ്കെടുത്തില്ലെങ്കിൽ പ്രതിനിധിയെ അയക്കുമെന്നായിരുന്നു പ്രതികരണം. സർക്കാർ പങ്കാളിത്തമുള്ള ചടങ്ങെന്ന നിലയിൽ ലോക്‌സഭാ കക്ഷി നേതാവായ അധിർരജ്ഞൻ ചൗധരിയെ പങ്കെടുപ്പിക്കുന്നത് കുഴപ്പത്തിൽ ചാടിക്കില്ലെന്നാണ് കോൺഗ്രസ് കരുതുന്നത്. എന്നാൽ ചൗധരിക്കും പങ്കെടുക്കാൻ താൽപര്യമില്ലെന്നാണ് വിവരം.

അതേസമയം വിഷയത്തിൽ കേരളത്തിൽ കോൺഗ്രസിൽ നിന്നും ഭിന്നാഭിപ്രായം ഉയർന്നിട്ടുണ്ട്. പങ്കെടുക്കുന്നത് വ്യക്തിപരമെന്ന് ശശി തരൂർ എംപി പ്രതികരിച്ചപ്പോൾ അക്കാര്യത്തിൽ കെപിസിസി അല്ല, മറിച്ച് ഹൈക്കമാൻഡാണ് തീരുമാനമെടുക്കേണ്ടത് എന്നായിരുന്നു അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചത്.