'അന്താരാഷ്ട്ര സമൂഹം എല്ലാ പിന്തുണയും നല്‍കണം'; ശ്രീലങ്കയ്ക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ്

ശ്രീലങ്കക്ക് പിന്തുണയുമായി കോണ്‍ഗ്രസ്. അന്താരാഷ്ട്ര സമൂഹം എല്ലാ പിന്തുണയും നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ സഹായം തുടരുമെന്ന് പ്രതീക്ഷിക്കുന്നെന്നും പ്രതിസന്ധി ശ്രീലങ്ക മറികടക്കുമെന്നും സോണിയ ഗാന്ധി പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കലാപം രൂക്ഷമായിരിക്കുന്ന ശ്രീലങ്കയില്‍ സ്പീക്കര്‍ മഹിന്ദ അബേയ് വര്‍ധേന ഇടക്കാല പ്രസിഡന്റാകും. പാര്‍ലമെന്റ് സമ്മേളനം വെള്ളിയാഴ്ച്ച ചേര്‍ന്നേക്കുമെന്നാണ് സൂചന. സര്‍വകക്ഷി സര്‍ക്കാരില്‍ എല്ലാ പാര്‍ട്ടികള്‍ക്കും പങ്കാളിത്തമുണ്ടാകും. 30 ദിവസത്തിന് ശേഷം പുതിയ സര്‍ക്കാര്‍ രൂപീകരിക്കും.

പുതിയ പ്രസിഡന്റിനെയും ഒരു മാസത്തിന് ശേഷം തീരുമാനിക്കും. രൂക്ഷമായ പ്രതിഷേധം തുടരുന്ന ലങ്കയില്‍ പ്രക്ഷോഭകരോട് പിരിഞ്ഞു പോകാന്‍ സംയുക്ത സൈനിക മേധാവി അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ സഹകരിക്കണമെന്ന് ജനറല്‍ ഷാവേന്ദ്ര സില്‍വ പറഞ്ഞു.

അതേസമയം പ്രധാനമന്ത്രിയായിരുന്ന റെനില്‍ വിക്രമ സിംഗെ ഇന്നലെ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ പ്രസിഡന്റ് ഗോതബയ രജപക്സെ രാജിവെക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു. ബുധനാഴ്ച രാജിവെക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സര്‍വകക്ഷി യോഗത്തിലെ തീരുമാനത്തെ തുടര്‍ന്നാണ് രാജി സന്നദ്ധത അറിയിച്ചിരിക്കുന്നതെന്നാണ് സൂചന. അതേസമയം പ്രസിഡന്റെ രാജി വെക്കുമെന്ന് അറിഞ്ഞതിന് ശേഷവും അദ്ദേഹത്തിന്റെ വസതി കയ്യേറിയ പ്രതിഷേധക്കാര്‍ പിന്മാറാതെ സമരം തുടരുകയാണ്. ഗോതബയ രജപക്സെ രാജിവെക്കാതെ പിന്മാറില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

സര്‍വ്വ കക്ഷി സര്‍ക്കാരിന് വഴിയൊരുക്കാനാണ് രാജി സമര്‍പ്പിക്കുന്നതെന്ന് റനില്‍ വിക്രമ സിംഗേ അറിയിച്ചിരുന്നു. സര്‍വ്വ കക്ഷിയോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവയ്കുക, പകരം നാഷണല്‍ അസംബ്‌ളിയുടെ സ്പീക്കറെ പുതിയ സര്‍ക്കാരിലെ പ്രധാനമന്ത്രിയാക്കുക എന്നതായിരുന്നു സര്‍വ്വ കക്ഷിയോഗത്തിലുണ്ടായ തീരുമാനം.

ശ്രീലങ്കയിലെ സാഹചര്യത്തില്‍ തല്‍ക്കാലം ഇടപെടില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. അഭയാര്‍ത്ഥി പ്രവാഹ സാധ്യതയില്‍ സംസ്ഥാനങ്ങള്‍ക്ക് നിരീക്ഷണത്തിന് നിര്‍ദ്ദേശം നല്‍കി. സാഹചര്യം നിരീക്ഷിച്ച് മാനുഷിക സഹായം ഉറപ്പ് വരുത്തും. വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.