അമ്മയുടെ ആഭരണങ്ങൾ നൽകണമെന്ന് ആവശ്യം; ശവസംസ്കാരം നടത്താൻ അനുവദിക്കാതെ ചിതയിൽ കയറിക്കിടന്ന് മകൻ

അമ്മയുടെ ആഭരണങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് ശവസംസ്കാരം നടത്താൻ അനുവദിക്കാതെ ചിതയിൽ കയറിക്കിടന്ന് മകൻ. മരണപ്പെട്ട അമ്മയുടെ മൃതദേഹം ചിതയിലേക്ക് എടുത്തപ്പോഴായിരുന്നു സംഭവം. രാജസ്‌ഥാനിലെ കോട്‌പുട്‌ലി- ബെഹ്‌റോർ ജില്ലയിലാണ് സംഭവം. ഇതിന്റെ വീഡിയോ അടക്കം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സംസ്‌കാര ചടങ്ങുകൾക്കിടയിൽ അമ്മയുടെ വെള്ളി വളകളും മറ്റ് ആഭരണങ്ങളും മൂത്ത മകനെ ഏൽപിച്ചതോടെയാണ് മക്കൾ തമ്മിൽ വാക്കുതർക്കം ഉണ്ടായത്. തുടർന്ന് ആഭരണങ്ങൾ നൽകിയില്ലെങ്കിൽ ശവസംസ്കാരം നടത്താൻ അനുവദിക്കുകയില്ലെന്ന് മക്കളിൽ ഒരാൾ പറയുകയും ചിതയൊരുക്കിയ സ്‌ഥലത്ത് കയറി കിടക്കുകയും ചെയ്തു.

ഇക്കഴിഞ്ഞ ദിവസമാണ് രാജസ്‌ഥാനിലെ കോട്‌പുട്‌ലി- ബെഹ്‌റോർ ജില്ലയിയിൽ 7 ആൺമക്കളുടെ അമ്മയായ ഭൂരിദേവി മരിക്കുന്നത്. ഏഴ് ആൺമക്കളിൽ ആറ് പേർ ഗ്രാമത്തിൽ ഒരുമിച്ചാണ് താമസിക്കുന്നത്. അഞ്ചാമത്തെ മകൻ ഓംപ്രകാശ് സ്വത്ത് തർക്കത്തെ തുടർന്ന് ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഗ്രാമത്തിലെ ആചാരം അനുസരിച്ച് മരണാനന്തര ചടങ്ങുകൾക്ക് ശേഷമാണ് മരിച്ചയാളുടെ ശരീരത്തിൽ നിന്ന് ആഭരണങ്ങൾ ഊരിയെടുക്കുന്നത്. അത്തരത്തിൽ ഭൂരിദേവിയുടെ ആഭരണങ്ങൾ മൂത്തമകന് കൈമാറിയതോടെയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം.

സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ അമ്മയുടെ ആഭരണങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് അമ്മയ്ക്കൊരുക്കിയ ചിതയിൽ മകൻ കയറി കിടക്കുന്നത് കാണാം. ആഭരണങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് ഓംപ്രകാശ് സഹോദരങ്ങളോട് വഴക്കുണ്ടാക്കുകയും അമ്മയ്ക്കായി ഒരുക്കിയ ചിതയുടെ മുകളിൽ കയറി കിടക്കുകയുമായിരുന്നു. വെള്ളി വളകൾ കൈമാറിയില്ലെങ്കിൽ സംസ്‌കാരം നടത്താൻ സമ്മതിക്കുകയില്ല എന്നായിരുന്നു ഓംപ്രകാശിൻ്റെ നിലപാട്. ഗ്രാമവാസികളും കുടുംബാംഗങ്ങളും പ്രശ്‌ന പരിഹാരത്തിനിടപെട്ടെങ്കിലും ഓംപ്രകാശ് വഴങ്ങിയില്ല. ഒടുവിൽ, ആഭരണങ്ങൾ സംസ്‌കാരം നടക്കുന്ന സ്‌ഥലത്തേക്ക് കൊണ്ടുവന്ന് ഇയാൾക്ക് കൈമാറിയതിന് ശേഷം മാത്രമാണ് ചടങ്ങുകൾ പൂർത്തിയാക്കിയത്.

Read more