'മകളുടെ മരണത്തില്‍ സഹപാഠികള്‍ക്കും പങ്കുണ്ട്'; വെളിപ്പെടുത്തലുമായി ഫാത്തിമയുടെ പിതാവ്

മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ലത്തീഫിന്‍റെ മരണത്തില്‍ സഹപാഠികള്‍ക്കും പങ്കുണ്ടെന്ന് ഫാത്തിമയുടെ പിതാവിന്‍റെ വെളിപ്പെടുത്തല്‍. പഠനസംബന്ധമായി ഉണ്ടായ അസൂയയുടെയും ഇഷ്ടക്കേടിന്‍റെയും ഭാഗമായി സഹപാഠികളില്‍ ചിലര്‍ ഫാത്തിമയെ മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ചിരുന്നതായി ലത്തീഫ് പറഞ്ഞു.

തന്നെ മാനസികമായി പീഡിപ്പിച്ച ഓരോരുത്തരുടെയും പേരുകള്‍ ഫാത്തിമ എഴുതിവെച്ചിട്ടുണ്ട്. അതെല്ലാം ഇന്ന് പ്രധാനമന്ത്രിക്ക് കൈമാറുമെന്ന് ലത്തീഫ് അറിയിച്ചു. തുടര്‍ന്ന് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങളോട് നടത്തുമെന്നും ഡല്‍ഹിയില്‍ അദ്ദേഹം പറഞ്ഞു. കേസ് അന്വേഷണത്തില്‍ കേന്ദ്ര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് ഫാത്തിമയുടെ കുടുംബം ഇന്ന് പ്രധാനമന്ത്രിയെ കാണുന്നത്. കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രനും ഫാത്തിമയുടെ കുടുംബത്തിനൊപ്പമുണ്ട്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ സമയത്തെക്കുറിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല.

മൊബൈൽ ഫോണിലെ കുറിപ്പ് മരിക്കുന്നതിന് മുമ്പ് ഫാത്തിമ എഴുതിയതാണെന്ന് ഫൊറൻസിക് വിഭാഗം ഇന്നലെ ചെന്നൈ മെട്രോപൊളിറ്റന്‍സ് കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഫാത്തിമയുടെ മൊബൈൽ, ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ ഫൊറൻസിക് പരിശോധിച്ചത്. ഇതിന്റെ ഫലമാണ് നൽകിയത്. തന്റെ മരണത്തിന് ഉത്തരവാദി സുദർശൻ പത്മനാഭൻ എന്ന അധ്യാപകനാണെന്നെ കുറിപ്പാണ് മൊബൈൽ വാൾപേപ്പറായി ഫാത്തിമ വെച്ചത്. ഇതിന്റെ ആധികാരികതയാണ് ഫൊറൻസിക് പരിശോധിച്ചത്.

നവംബര്‍ ഒമ്പതിനാണ് ഫാത്തിമ ലത്തീഫിനെ ആത്മഹത്യ ചെയ്ത നിലയില്‍ ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത്. ഫാത്തിമയുടെ മൊബൈല്‍ ഫോണിലെ ആത്മഹത്യാക്കുറിപ്പ് ഫോറന്‍സിക് വിഭാഗം ഇന്നലെ സ്ഥിരീകരിച്ചിരുന്നു. അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണ് മരണത്തിന് ഉത്തരവാദി എന്നായിരുന്നു ഫോണിലെ ആത്മഹത്യാക്കുറിപ്പില്‍ ഫാത്തിമ പറഞ്ഞിരുന്നത്.