യുപിഐയില്‍ ബില്ല് അടച്ചതിന് സൈനികര്‍ക്ക് മര്‍ദ്ദനം; മേജറിന്റെ കൈയ്ക്കും തലയ്ക്കും ഗുരുതര പരിക്ക്

യുപിഐ വഴി ഭക്ഷണത്തിന്റെ ബില്ലടച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ആര്‍മി മേജറിനും 16 സൈനികര്‍ക്കും മര്‍ദ്ദനമേറ്റു. പഞ്ചാബിലെ മനാലി -റോപര്‍ റോഡില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. മര്‍ദ്ദനമേറ്റ സൈനികര്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മേജറിന്റെ തലയ്ക്കും കൈകള്‍ക്കും ഗുരുതര പരിക്കുണ്ട്.

മനാലിയില്‍ സംഘടിപ്പിച്ച മാരത്തണില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ മേജറും സൈനികരും ഭക്ഷണം കഴിക്കാനായി വഴിയില്‍ കണ്ട ഒരു ദാബയില്‍ കയറി. ഭക്ഷണം കഴിച്ചിറങ്ങിയ സൈനികര്‍ യുപിഐ വഴി പണമടക്കാന്‍ ശ്രമിച്ചതോടെ ദാബയുടെ ഉടമസ്ഥന്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്. യുപിഐ വഴി ബില്ലടക്കരുതെന്നും പണമായി നല്‍കണമെന്നും ദാബയുടെ ഉടമസ്ഥന്‍ ആവശ്യപ്പെട്ടു.

തങ്ങളുടെ കൈയില്‍ പണമില്ലെന്നും യുപിഐ വഴി മാത്രമേ പണം നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നും സൈനികര്‍ അറിയിച്ചു. തുടര്‍ന്ന് യുപിഐ വഴി സൈനികര്‍ പണവും നല്‍കി. എന്നാല്‍ ദാബയുടെ ഉടമ വീണ്ടും പണം ആവശ്യപ്പെടുകയായിരുന്നു. യുപിഐ വഴി പണം നല്‍കിയാല്‍ നികുതി കൂടി നല്‍കണമെന്നായിരുന്നു ഉടമയുടെ വാദം.

എന്നാല്‍ കൂടുതല്‍ പണം നല്‍കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയതോടെ സൈനികര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ദാബ ഉടമയുടെ നേതൃത്വത്തില്‍ 35 പേരോളം വരുന്ന സംഘം സൈനികരെ ഇരുമ്പ് വടികള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ലഡാക്ക് സ്‌കൗട്ട്‌സിലെ മേജര്‍ സച്ചിന്‍ സിംഗ് കുന്താലിനും 16 സൈനികര്‍ക്കുമാണ് മര്‍ദ്ദനമേറ്റത്.

സംഭവത്തെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദാബയുടെ മാനേജര്‍ ഉള്‍പ്പെടെ നാല് പേര്‍ സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായിട്ടുണ്ട്. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്.