ഇന്ത്യയെ വില്‍ക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേ?; നമ്മള്‍ എന്ത് വാങ്ങിക്കണമെന്ന് അമേരിക്ക തീരുമാനിക്കുന്ന സ്ഥിതി; ഇന്ത്യ- യുഎസ് കരാറില്‍ എന്തെന്ന് ഇതുവരേയും വ്യക്തതയില്ല, പ്രധാനമന്ത്രിക്ക് ഇതുവരെ ഒന്നും മനസിലായിട്ടില്ലെന്നും കണ്ണില്‍ ഭയമെന്നും രാഹുല്‍ ഗാന്ധി

ഇന്ത്യയെ ഇങ്ങനെ വില്‍ക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേയെന്ന് ഭരണപക്ഷത്തോട് പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബജറ്റില്‍ ചര്‍ച്ചയ്ക്കിടയിലാണ് ബജറ്റിന് സമാന്തരമായി വന്ന ഇന്ത്യ- യുഎസ് കരാറിനേയും പ്രധാനമന്ത്രിയേയും ഭരണപക്ഷത്തേയും രൂക്ഷ ഭാഷയില്‍ പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചത്. ‘നിങ്ങള്‍ ഇന്ത്യയെ വിറ്റു. ഇന്ത്യയെ വില്‍ക്കുന്നതില്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ, നമ്മുടെ അമ്മയെയാണ് നിങ്ങള്‍ വിറ്റത്, ഭാരത് മാതാവിനെ, നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേയെന്ന് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ചോദിച്ചു. പ്രധാനമന്ത്രിയുടെ കണ്ണില്‍ ഭയം നിഴലിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ കൈകള്‍ കെട്ടിവെച്ചിരിക്കുകയാണെന്നും നരേന്ദ്ര മോദി ട്രംപിന് മുമ്പില്‍ കീഴടങ്ങിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

എപ്‌സ്റ്റീന്‍ ഫയലിനെ കുറിച്ചും ഫയലില്‍ പേരുള്ള മന്ത്രി ഹര്‍ദിഷ് പുരിയേയും അനില്‍ അംബാനിയെ കുറിച്ചും ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് സംസാരിച്ചു തുടങ്ങിയപ്പോഴേ ഭരണപക്ഷം ബഹളംവെച്ചു വിഷയം മാറ്റാന്‍ സ്പീക്കറോട് പറഞ്ഞു. എപ്സ്റ്റീന്‍ കേസില്‍ മൂന്ന് മില്യണ്‍ ഫയലുകള്‍ ലോക്ക് ആണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നില്‍ കീഴടങ്ങിയതെന്നും കണ്ണില്‍ ഭയമാണെന്നും രാഹുല്‍ ഗാന്ധി ഇതോട് ചേര്‍ത്തു പറഞ്ഞു.

നമ്മള്‍ എന്ത് വാങ്ങിക്കണമെന്ന് അമേരിക്ക തീരുമാനിക്കുന്ന സ്ഥിതിയാണെന്നും പറഞ്ഞ പ്രതിപക്ഷ നേതാവ് ഇന്ത്യ- യുഎസ് കരാറില്‍ എന്തെന്ന് ഇതുവരേയും വ്യക്തതയില്ലെന്നും പ്രധാനമന്ത്രിക്ക് ഇതുവരെ ഒന്നും മനസിലായിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഇന്ത്യയെ അമേരിക്ക തുല്യരായി കാണണമെന്നും രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ പറഞ്ഞു. ട്രംപിനു മുമ്പില്‍ കേന്ദ്രം കീഴടങ്ങിയെന്നും അദ്ദേഹം വിമര്‍ശിച്ചു. അമേരിക്കയ്ക്ക് ലോകശക്തിയായി നിലനില്‍ക്കാന്‍ ഇന്ത്യന്‍ ഡാറ്റ അനിവാര്യമാണ്. ഡാറ്റ വേണമെങ്കില്‍ ഇന്ത്യക്കാരെ തുല്യരായി കാണണമെന്ന് ട്രംപിനോട് പറയണം. അമേരിക്ക കര്‍ഷകരെ സംരക്ഷിക്കുന്നതുപോലെ ഞങ്ങളും കര്‍ഷകരെ സംരക്ഷിക്കുമെന്ന് ട്രംപിനോട് പറയണം, രാഹുല്‍ പറഞ്ഞു.

Read more

രാജ്യവും വ്യക്തികളും സ്വന്തം കരുത്ത് തിരിച്ചറിയേണ്ട സമയമാണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി. ദുര്‍ഘടമായ സമയത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും എന്നാല്‍ വെല്ലുവിളികളെ അതിജീവിക്കാനുള്ള ഒന്നും ബജറ്റിലില്ലെന്നും ചൂണ്ടിക്കാട്ടി. എ ഐയുടെ ഇന്ധനമാണ് ഡേറ്റയെന്നും ഐടി മേഖലയില്‍ എഐ വെല്ലുവിളി ഉയര്‍ത്തുമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ബജറ്റിന് സമാന്തരമായി യുഎസ് കരാര്‍ വന്നു. ഊര്‍ജം, ഫിനാന്‍സ് എന്നിവയെ കുറിച്ചൊന്നും ബജറ്റിലില്ല. ജനസംഖ്യ വര്‍ധന ദുരന്തമല്ലെന്നും അത് ശക്തിയാണെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. ഇന്ത്യ യു എസ് കരാറില്‍ എന്തെന്ന് ഇപ്പോഴും വ്യക്തമല്ല. ട്രംപുമായി ഇന്ത്യ സഖ്യമായിരുന്നു കരാറില്‍ ഏര്‍പ്പെട്ടതെങ്കില്‍ ഇരു രാജ്യങ്ങളും തുല്യമാണെന്ന സന്ദേശമാകും നല്‍കുക. കര്‍ഷകരുടെ സംരക്ഷണം ആവശ്യപ്പെടുമായിരുന്നുവെന്നും അടിമകളല്ലെന്ന് വ്യക്തമാക്കുമായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. ഡാറ്റയാണ് ശക്തിയെന്ന് പറയുമായിരുന്നു.