'എല്‍.പി.ജിയ്ക്ക് അമ്പത് രൂപ വര്‍ദ്ധന, എന്തൊരു നാണക്കേട്' തിരിഞ്ഞു കൊത്തി സ്മൃതി ഇറാനിയുടെ പഴയ ട്വീറ്റ്

രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടിയതിന് പിന്നാലെ ബിജെപി നേതാക്കളുടെ പഴയ പ്രതിഷേധങ്ങളും ട്വീറ്റുകളും കുത്തിപ്പൊക്കിയിരിക്കുകാണ് സമൂഹ മാധ്യമങ്ങള്‍. ഇന്ന് രാജ്യത്ത് ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. പിന്നാലെ സ്മൃതി ഇറാനിയുടെ പഴയ ട്വീറ്റ് എടുത്ത് ട്രോളുകയാണ് ജനങ്ങള്‍. 11 വര്‍ഷം മുമ്പ് സ്മതി ഇറാനി പങ്കുവച്ച പോസ്റ്റാണ് കേന്ദ്ര സര്‍ക്കാരിനെ തന്നെ തിരിഞ്ഞുകൊത്തുന്നത്.

”എല്‍പിജിയ്ക്ക് 50 രൂപയുടെ വര്‍ധന! എന്നിട്ട് അവര്‍ സ്വയം സാധാരണക്കാരുടെ സര്‍ക്കാര്‍ എന്ന് വിളിക്കുന്നു. എന്തൊരു നാണക്കേട്!” 2011ല്‍ യു.പി.എ സര്‍ക്കാര്‍ 50 രൂപ കൂട്ടിയപ്പോഴായിരുന്നു ഈ ട്വീറ്റ് ഇട്ടത്.

ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചതിന് മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അന്ന് പ്രതിപക്ഷത്തായിരുന്ന ഇറാനി കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ ബിജെപി രാജ്യവ്യാപകമായി ഭാരത് ബന്ദും പ്രഖ്യാപിച്ചിരുന്നു. അന്നത്തെ ചിത്രങ്ങളുടേയും ട്വീറ്റുകളുടേയും സ്‌ക്രീന്‍ഷോട്ടുകളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

ബിജെപി സര്‍ക്കാര്‍ തന്ന രാജ്യത്ത് അടിക്കടി പാചക വാതകത്തിന് വില കൂട്ടുകയാണ്. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയും കഴിഞ്ഞ ആഴ്ച വാണിജ്യ സിലിണ്ടറിന് 103 രൂപയുമാണ് കൂട്ടിയത്.

മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് സബ്സിഡിയുള്ള പാചക വാതക സിലിണ്ടറിന്റെ വില ഏകദേശം 400 രൂപയായിരുന്നു. ഇറാനിയുടെ കൂടി ഭാഗമായ മോദി സര്‍ക്കാര്‍ 2014-ല്‍ അധികാരത്തില്‍ വന്നതിനുശേഷം ഭൂരിഭാഗം പേര്‍ക്കുമുള്ള സബ്സിഡി ക്രമേണ അവസാനിപ്പിച്ചു.

Read more

രാജ്യത്തെ ഭൂരിഭാഗം ഉപഭോക്താക്കളും 2014-ന് മുമ്പ് വാങ്ങിയതിന്റെ ഇരട്ടിയിലധികം വില നല്‍കി ഗാര്‍ഹിക ഉപയോഗത്തിനായി എല്‍പിജി സിലിണ്ടര്‍ വാങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.