"ഭക്തർ ജീവിച്ചിരിക്കുന്നിടത്തോളം ധർമ്മത്തെയും നമ്മുടെ വിശ്വാസത്തെയും ആർക്കും വെല്ലുവിളിക്കാനാവില്ല" ;ഉദയനിധിയുടെ പരാമർശത്തെ എതിർത്ത് സ്മൃതി ഇറാനി

തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ നടത്തിയ സനാധന ധർമ്മ പരാമർശത്തിൽ പ്രതികരണവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഉദയനിധിയുടെ പ്രസ്താവന രൂക്ഷമായ ഭാഷയിൽ വിമർശിച്ച സ്മൃതി ഇറാനി ഭക്തർ ജീവിച്ചിരിക്കുന്നിടത്തോളം കാലം സനാതന ധർമ്മത്തെയും വിശ്വാസത്തെയും ആർക്കും വെല്ലുവിളിക്കാനാവില്ലെന്നും അത് ചെയ്തവരിലേക്ക് നമ്മുടെ ശബ്ദം എത്തണമെന്ന ആഹ്വാനവും നടത്തി.

ദ്വാരകയിൽ നടന്ന ജന്മാഷ്ടമി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം, ‘സനാതന ധർമ്മത്തെ വെല്ലുവിളിച്ചവരിലേക്ക് നമ്മുടെ ശബ്ദം എത്തണം. ഭക്തർ ജീവിച്ചിരിക്കുന്നിടത്തോളം ധർമ്മത്തെയും നമ്മുടെ വിശ്വാസത്തെയും ആർക്കും വെല്ലുവിളിക്കാനാവില്ല’ – സ്മൃതി ഇറാനി പറഞ്ഞു. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ എന്നിവരും വിഷയത്തിൽ പ്രതികരിച്ചിരുന്നു.

തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഉദയനിധി സ്റ്റാലിന്റെ പരാമർശം ‘ഇന്ത്യ’ സഖ്യത്തിനെതിരെ ആയുധമാക്കാനാണ് ബിജെപിയുടെ പദ്ധതി. കഴിഞ്ഞ ശനിയാഴ്ച ചെന്നൈയിൽ വച്ച് ഒരു പ്രസംഗത്തിനിടെ നടത്തിയ പരാമർശമാണ് ഉദയനിധിയെ വിവാദത്തിലാക്കിയത്. “ചില കാര്യങ്ങൾ എതിർക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിർക്കാനാവില്ല. നിർമാർജനം ചെയ്യാനേ കഴിയൂ. അങ്ങനെ തന്നെയാണ് സനാതനവും. അതിനെ എതിർക്കുന്നതിൽ ഉപരിയായി നിര്‍മാർജനം ചെയ്യുകയാണ് വേണ്ടതെന്നായിരുന്നു ഉദയനിധിയുടെ വാക്കുകൾ.

Read more

ജാതിവെറിക്ക് ഇരയായ രോഹിത് വെമുലയുടെ അമ്മയെ ഉള്‍പ്പെടെ ഉദയനിധി പ്രസംഗിച്ച വേദിയിൽ ഉണ്ടായിരുന്നു. പരാമർശം വാർത്തയായതോടെ ബിജെപി അത് വിവാദമാക്കി. ഉയനിധി സ്റ്റാലിന്‍റെ പരാമര്‍ശം സാമുദായിക സംഘര്‍ഷവും മതസ്പര്‍ധയും ലക്ഷ്യം വച്ചെന്ന ആരോപണമാണ് ബിജെപിയും തീവ്രഹിന്ദുത്വ സംഘടനകളും ഉയർത്തുന്നത്. പരാമർശത്തിൽ, മന്ത്രി ഉദയനിധിസ്റ്റാലിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി ബിജെപി ഗവര്‍ണറെ സമീപിച്ചു.