'റെയ്പ്പ് ഇന്‍ ഇന്ത്യ' പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ ബി.ജെ.പി, എം.പിമാരുടെ പ്രതിഷേധം; പീഡനത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവനയാണെന്ന് സ്മൃതി ഇറാനി

ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി എം.പിക്കെതിരെ ബി.ജെ.പി എം.പിമാരുടെ പ്രതിഷേധം. സ്ത്രീകള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച് നടത്തിയ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. മെയ്ക്ക് ഇന്‍ ഇന്ത്യ എന്നത് റെയ്പ് ഇന്‍ ഇന്ത്യ എന്നായി മാറി എന്നായിരുന്നു പ്രസ്താവന.

ബി.ജെ.പി വനിതാ എം.പിമാരാണ് രാഹുലിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. സ്ത്രീപീഡനത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് രാഹുലിന്റെ പരാമര്‍ശമെന്ന് സ്മൃതി ഇറാനി ആരോപിച്ചു. ഇതാണോ രാഹുല്‍ ഗാന്ധി രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം? രാഹുലിനെ ശിക്ഷിക്കണമെന്നും സ്മൃതി ആവശ്യപ്പെട്ടു.

“എല്ലാ പുരുഷന്മാരും പീഡിപ്പിക്കുന്നവരല്ല. രാഹുല്‍ ഗാന്ധി 50-നോട് അടുക്കുന്നു. പീഡനത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് പരാമര്‍ശമെന്ന് രാഹുല്‍ ഗാന്ധി മനസ്സിലാക്കുന്നില്ല”- സ്മൃതി ഇറാനി പറഞ്ഞു.

രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ബലാത്സംഗങ്ങളും രൂക്ഷമായ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. നരേന്ദ്രമോദി പറയാറുണ്ടായിരുന്ന മെയ്ക്ക് ഇന്‍ ഇന്ത്യ, റെയ്പ്പ് ഇന്‍ ഇന്ത്യയായി മാറിയെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന.

Read more

ഉത്തര്‍ പ്രദേശില്‍ മോദിയുടെ എം.എല്‍.എ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തു. ആ സ്ത്രീ അപകടത്തില്‍ പെട്ടപ്പോള്‍ മോദി നിശ്ശബ്ദനായിരുന്നു. ബേട്ടി ബച്ചാവോ എന്നാണ് മോദി പറയുന്നത്. എന്നാല്‍ ആരില്‍ നിന്നാണ് നമ്മുടെ പെണ്‍മക്കളെ രക്ഷിക്കേണ്ടതെന്ന് മോദി പറയുന്നില്ല. ബി.ജെ.പിയുടെ എം.എല്‍.എമാരില്‍ നിന്നാണ് അവരെ രക്ഷിക്കേണ്ടതെന്നും രാഹുല്‍ പറഞ്ഞു.