വിട്ടുവീഴ്ചയില്ലാത്ത മതേതര നിലപാട്; കർണാടക കോൺഗ്രസിന്റെ ഏറ്റവും വലിയ ജനകീയ മുഖം, മുഖ്യമന്ത്രി സ്ഥാനം നേടിയെടുത്ത് സിദ്ധരാമയ്യ

ഏറെ തർക്കങ്ങൾക്കും നാടകീയ മുഹൂർത്തങ്ങൾക്കും ഒടുവിൽ  കര്‍ണ്ണാടകയിലെ മുഖ്യമന്ത്രി കസേരിയിലേക്ക് വീണ്ടും സിദ്ധാരാമയ്യ. ഒരു നേതാവ് എന്നതിലുപരി  കർണാടക കോൺഗ്രസിന്റെ ഏറ്റവും വലിയ ജനകീയ മുഖമാണ് സിദ്ധരാമയ്യ. മുഖ്യമന്ത്രി സ്ഥാനമടക്കം ഒരു സൗകര്യങ്ങളും ഏളുപ്പത്തിൽ വന്നു ചേർന്നതല്ല അദ്ദേഹത്തിന് ഓരോ സ്ഥാനത്തിനും അംഗീകാരത്തിനും പിന്നിൽ ഏറെ നാളത്തെ കഠിന പ്രയത്നത്തിന്റെ, പോരാട്ടത്തിന്റെ ,അനുഭവങ്ങളുടെ ചരിത്രം കൂടിയുണ്ട്.

വരുണയിലെ സിദ്ധരാമനഹുണ്ടിയെന്ന ഉൾനാടൻ ഗ്രാമത്തിൽ, പിന്നാക്ക കുറുബ സമുദായത്തിലായിരുന്നു സിദ്ധരാമയ്യയുടെ ജനനം.പത്തു വയസുവരെ സ്‌കൂളിന്റെ പടി ചവിട്ടാൻ ഭാഗ്യം കിട്ടാതിരുന്ന കുട്ടി പിൽക്കാലത്ത് ബിരുദവും നിയമബിരുദവും നേടിയെടുത്തതുപോലും ഒരു പോരാട്ടം തന്നെയായിരുന്നു. ജില്ലാകോടതിയിലെ മികച്ച പ്രകടനം കണ്ട സീനിയർ അഭിഭാഷകൻ നഞ്ചുണ്ട സ്വാമിയാണ് രാഷ്ട്രീയത്തിലേക്ക് വഴികാട്ടിയത്. 1983 ൽ ചാമുണ്ഡേശ്വരിയിൽ നിന്ന് ഭാരതീയ ലോക്ദൾ ടിക്കറ്റിൽ ജയിച്ചു നിയമസഭയിലെത്തി. അവിടം മുതൽ തുടങ്ങിയത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പോരാട്ടങ്ങളായിരുന്നു.

ലോക്ദളിൽനിന്ന് ജനതാ പാർട്ടിയിലേക്ക്, 1999 ലെ പിളർപ്പിൽ ജനതാദൾ വിട്ട് ദേവഗൗഡയുടെ ജെഡിഎസിൽ എത്തി. പിന്നെ ഗൗഡയുമായി തെറ്റി സ്വന്തം പാർട്ടിയുണ്ടാക്കി. 2005 ൽ കോൺഗ്രസിൽ ലയിച്ചു. 2013-ൽ കോൺഗ്രസിനെ മുന്നിൽനിന്ന് നയിച്ച് മുഖ്യമന്ത്രിയായി. 2018ൽ കോൺഗ്രസിന് ഭൂരിപക്ഷം ഇല്ലാതെ വന്നപ്പോൾ ജെഡിഎസുമായി സഖ്യം ഉണ്ടാക്കി. ഏറെ ചർച്ചയായ രാഷ്ട്രീ നാടകങ്ങൾക്കൊടുവിൽ അന്ന് ജെഡിഎസിലെ എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി. ആ മന്ത്രി സഭ ഏറെ നാൾ നീണ്ടു നിന്നില്ല. ബിജെപിയുടെ അട്ടിമറിയിൽ കോൺഗ്രസ് – ജെഡിഎസ് സഖ്യ സർക്കാർ നിലം പൊത്തി.

ഈ തെരഞ്ഞെടുപ്പ് തന്റെ അവസാന രാഷ്ട്രീയ അങ്കമാണെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. 75 വയസ് പൂർത്തിയായതോടെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാന ഘട്ടം സുരക്ഷിതമാക്കാൻ രണ്ടു സുരക്ഷിത മണ്ഡലങ്ങൾ കണ്ടെത്തി.എന്നാൽ മുതിർന്ന നേതാക്കൾ ഒരു മണ്ഡലത്തിൽ മത്സരിച്ചാൽ മതിയെന്ന് പിസിസി അധ്യക്ഷൻ ഡികെ ശിവ കുമാറിന്റെ നേതൃത്വത്തിൽ തീരുമാനം എടുത്തപ്പോൾ സിദ്ധരാമയ്യ വരുണ മണ്ഡലത്തിലേക്ക് ഒതുങ്ങി. ഒരിട വേളയ്ക്കു ശേഷം സിദ്ധരാമയ്യ ,സ്വന്തം തട്ടകത്തിലേക്ക് തിരിച്ചു വന്നപ്പോൾ ഭവന നിർമാണ വകുപ്പ്‌ മന്ത്രി വി. സോമണ്ണയെ എതിരാളിയാക്കി ബിജെപി യുദ്ധത്തിനിറങ്ങി. എന്നാൽ മോദി തരംഗവും, ദേശീയ നേതാക്കളുടെ പ്രകടനങ്ങളുമായി ബിജെപി നടത്തിയ എല്ലാ തന്ത്രങ്ങളേയും പ്രതിരോധിച്ച് ജന്മനാട് സിദ്ധ രാമയ്യക്കൊപ്പം നിന്നു. 46000 വോട്ടിന്റെ വമ്പൻ ഭൂരിപക്ഷത്തോടെയായിരുന്നു വിജയം.

സിദ്ധരാമയ്യ ഖാൻ എന്ന് പറഞ്ഞ് ബിജെപി പരിഹസിച്ചപ്പോൾ പാവങ്ങൾ തന്നെ രാമയ്യ എന്നും വിളിക്കാറുണ്ടെന്നും അതുപോലെയൊരു ക്രെഡിറ്റ് ആണ് സിദ്ധരാമയ്യ ഖാൻ എന്ന പേരെന്നും സിദ്ധയുടെ മറുപടി.താമരയ്ക്ക് വോട്ടു ചെയ്തില്ലെങ്കിൽ മോദിയുടെ ആശീർവാദം കർണാടകയ്ക്ക് ഉണ്ടാകില്ലെന്ന് ജെ പി നദ്ദ വോട്ടർമാരോട് പറഞ്ഞപ്പോൾ ആശീർവദിക്കേണ്ടത് മോദിയല്ല ജനങ്ങൾ ആണ് എന്ന മാസ് മറുപടിയുമായി സിദ്ധരാമയ്യ പ്രതിരോധം തീർത്തു.

നാലു പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ ജീവിതത്തിൽ സിദ്ധരാമയ്യ മുറുകെ പിടിച്ച ചില നിലപാടുകളുണ്ട്. ഒരു രാഷ്ട്രീയ നേതാവെന്ന നിലയിൽ കർണാടകയുടെ ഏതു ഭാഗത്തും ലഭിച്ചിരുന്ന ജനസമ്മതി, ഒരിക്കലും വിട്ടുവീഴ്ചയില്ലാത്ത മതേതര നിലപാട്, പിന്നാക്കാരോടുള്ള അനുഭാവവും. ഒടുവിൽ പാർട്ടിയും ജനങ്ങളും അദ്ദേഹത്തിനൊപ്പം കൈകോർത്തു നിന്നു. തങ്ങളുടെ ജനകൂയ നേതാവിനെ ജനങ്ങൾ ഒരിക്കൽ കൂടി വിജയതിലമണിയിച്ചു. തുടർന്നും മുഖ്യമന്ത്രി സ്ഥാനത്തേക്കെത്താൻ ഏറെ അനിശ്ചിതത്വങ്ങൾ, കർണാടക കോൺഗ്രസിലെ അതികായനായ, പിസിസി അധ്യക്ഷൻ ഡികെ പോലും ഒരു ഘട്ടത്തിൽ ഏതിരാളിയായി മാരി. അതെല്ലാം മറികടന്ന് സിദ്ധരാമയ്യ വീണ്ടും കർണാടകയുടെ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയിരിക്കുന്നു. ചരിത്രം ആവർത്തിച്ചാൽ കർണാടക രാഷ്ട്രീയത്തിൽ ഇനിയും വെല്ലു വിളികൾ തുടർക്കഥയാകും. എന്നാൽ അതെല്ലാം അതി ജീവിക്കാൻ. പോരാടി മുന്നേറാൻ സിദ്ധരാമയ്യ എന്ന പരിചയ സമ്പന്നനായ ജനകീയ നേതാവിന് സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് കർണാടക .