ലക്ഷദ്വീപിലെ മദ്യ നിരോധം നീക്കുന്നു; സുലഭമായി ലഭിക്കുന്നതിനുള്ള നീക്കങ്ങളുമായി കേന്ദ്രം; ടൂറിസം മേഖലയെ ശക്തിപ്പെടുത്താനെന്ന് വാദം; പ്രതിഷേധം ശക്തം

ലക്ഷദ്വീപില്‍ സുലഭമായി മദ്യം ലഭ്യമാക്കാനുള്ള നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ടൂറിസം മേഖലയെ കൂടുതല്‍ ശക്തമാക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നീക്കം.
ഇതിന്റെ ഭാഗമായി ലക്ഷദ്വീപ് എക്‌സൈസ് റഗുലേഷന്‍ കരടുബില്ലില്‍ സര്‍ക്കാര്‍ പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം തേടി.

മുപ്പതു ദിവസത്തിനുള്ളില്‍ പൊതുജനങ്ങള്‍ അഭിപ്രായം അറിയിക്കാനാവശ്യപ്പെട്ട് അഡീഷണല്‍ ജില്ലാ കളക്ടര്‍ ഡോ. ആര്‍. ഗിരിശങ്കറാണ് ഉത്തരവിറക്കിയിരിക്കുന്നത്. എക്‌സൈസ് കമ്മിഷണറെ നിയമിക്കല്‍, എക്‌സൈസ് വകുപ്പ് രൂപവത്കരിക്കല്‍, മദ്യനിര്‍മാണം, സംഭരണം, വില്‍പ്പന എന്നിവയ്ക്ക് ലൈസന്‍സ് നല്‍കല്‍, നികുതിഘടന, വ്യാജമദ്യവില്‍പ്പനയ്ക്കുള്ള ശിക്ഷ തുടങ്ങിയവ അടങ്ങുന്ന വിശദമായ ചട്ടങ്ങളാണ് കരടുബില്ലിലുള്ളത്. ബില്‍ നിലവില്‍ വന്നാല്‍ 1979-ലെ ലക്ഷദ്വീപ് മദ്യനിരോധന നിയമം ഇല്ലാതാവും.

നിലവില്‍ ലക്ഷദ്വീപില്‍ മദ്യം നിരോധനമാണുള്ളത്. ജനവാസമില്ലാത്ത അഗത്തിയില്‍നിന്ന് ഒമ്പത് മൈല്‍ അകലെയുള്ള ടൂറിസ്റ്റു കേന്ദ്രമായ ബങ്കാരം ദ്വീപില്‍ ടൂറിസ്റ്റുകള്‍ക്കുമാത്രമായി ഇപ്പോള്‍ നിയന്ത്രണത്തോടെ മദ്യം വിളമ്പുന്നുണ്ട്.

ഇത് കവരത്തി, മിനിക്കോയ്, കടമം റിസോര്‍ട്ടുകളിലേക്കുകൂടി വ്യാപിപ്പിക്കാന്‍ 2021-ല്‍ ശ്രമിച്ചെങ്കിലും ജനകീയ പ്രതിരോധംകാരണം നടന്നില്ല. എന്നാലിപ്പോള്‍ ദ്വീപില്‍ എല്ലായിടത്തും മദ്യം ലഭ്യമാക്കാനുള്ള ബില്ലിലാണ് അഭിപ്രായം തേടിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍, ബില്ലിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.