അച്ഛന്‍ നേരത്തെ ബി.ജെ.പി വിട്ട് പോകണമായിരുന്നു; ശത്രുഘ്നന്‍ സിന്‍ഹയ്ക്ക് പിന്തുണയുമായി മകള്‍ സൊനാക്ഷി സിന്‍ഹ

ശത്രുഘ്നന്‍ സിന്‍ഹ ബിജെപിയില്‍ നിന്നും പോയതിനെ പിന്തുണച്ച് മകളും ബോളിവുഡ് നടിയുമായ സൊനാക്ഷി സിന്‍ഹയും രംഗത്തു വന്നു. അച്ഛന്‍ ഇക്കാര്യം നേരത്തെ ചെയ്യണമായിരുന്നു. തന്റെ അച്ഛന് അര്‍ഹിച്ച ആദരം ബിജെപിയില്‍ നിന്നും ലഭിച്ചിട്ടില്ലെന്നും സൊനാക്ഷി അഭിപ്രായപ്പെട്ടു.

ബിജെപിയില്‍ ജയപ്രകാശ് നാരായണ്‍, അടല്‍ ബിഹാരി വാജ്പേയി, എല്‍കെ അദ്വാനി തുടങ്ങിയവര്‍ നേതൃത്വം വഹിച്ചിരുന്ന കാലത്ത് ശത്രുഘ്നന്‍ സിന്‍ഹയ്ക്ക് അര്‍ഹിച്ച ആദരം ലഭിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ അവരുടെ കൂട്ടത്തിലുള്ള ആരെയും പാര്‍ട്ടി ബഹുമാനിക്കുന്നില്ല. അസംതൃപ്തിയോടെ പാര്‍ട്ടിയില്‍ തുടരുന്നതിലും നല്ലത് അവിടെ നിന്ന് മാറുന്നതാണെന്ന് സൊനാക്ഷി സിന്‍ഹ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകനായ ശത്രുഘ്നന്‍ സിന്‍ഹ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു. ബി.ജെ.പി നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ തുറന്നു പറയുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി പരസ്യ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തതിലൂടെയാണ് സിന്‍ഹ ബി.ജെ.പിയ്ക്ക് അനഭിമതനായത്.