'സർക്കാരിനെ താഴെയിറക്കാൻ ഇ.ഡിയുടെ ഭീഷണി': രാജ്യസഭാ അദ്ധ്യക്ഷന് ശിവസേന എം.പിയുടെ കത്ത്

മഹാരാഷ്ട്ര സർക്കാരിനെ താഴെയിറക്കാൻ സഹായിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്നെയും കുടുംബത്തെയും പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് ശിവസേന എംപി സഞ്ജയ് റൗത്ത് ചൊവ്വാഴ്ച രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡുവിന് കത്തയച്ചു. ഇഡിയും മറ്റ് അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരും “ഇപ്പോൾ അവരുടെ രാഷ്ട്രീയ യജമാനന്മാരുടെ കളിപ്പാവകളായി മാറിയിരിക്കുന്നു”, “എന്നെ ശരിയാക്കാൻ” അവരുടെ ‘മുതലാളിമാർ’ അവരോട് ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥർ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഇടക്കാല തിരഞ്ഞെടുപ്പ് നടപ്പിലാക്കാൻ സഹായിക്കാൻ വിസമ്മതിച്ചാൽ തടവിലാകുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയതായും സഞ്ജയ് റൗത്ത് അവകാശപ്പെട്ടു.

“ഏകദേശം ഒരു മാസം മുമ്പ്, ചില ആളുകൾ എന്നെ സമീപിക്കുകയും മഹാരാഷ്ട്രയിലെ സംസ്ഥാന സർക്കാരിനെ താഴെയിറക്കാൻ അവരെ സഹായിക്കാൻ പറയുകയും ചെയ്തു. സംസ്ഥാനം ഒരു ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് നിർബന്ധിതമാകുന്നതിന് അത്തരം ശ്രമങ്ങളിൽ ഞാൻ നിർണായകമാകണമെന്ന് അവർ ആഗ്രഹിച്ചു. അത്തരം രഹസ്യ അജണ്ടയിൽ കക്ഷിയാകാൻ ഞാൻ വിസമ്മതിച്ചു, എന്റെ വിസമ്മതത്തിന് വളരെ വലിയ വില നൽകേണ്ടിവരുമെന്ന് എനിക്ക് മുന്നറിയിപ്പ് ലഭിച്ചു. വർഷങ്ങളോളം ജയിലിൽ കിടന്ന ഒരു മുൻ കേന്ദ്ര റെയിൽവേ മന്ത്രിയുടേത് പോലെയായിരിക്കും എന്റെ വിധിയെന്ന് പോലും എന്നോട് പറഞ്ഞു. എന്നെ കൂടാതെ മഹാരാഷ്ട്രയിലെ മന്ത്രിസഭയിലെ മറ്റ് രണ്ട് മുതിർന്ന മന്ത്രിമാരെയും മഹാരാഷ്ട്രയിലെ രണ്ട് മുതിർന്ന നേതാക്കളെയും പി‌എം‌എൽ‌എ നിയമപ്രകാരം ജയിലുകൾക്ക് പിന്നിലേക്ക് അയക്കുമെന്നും, മഹാരാഷ്ട്രയിലെ എല്ലാ പ്രധാന നേതാക്കളും ജയിലുകൾക്ക് പിന്നിലായാൽ അത് സംസ്ഥാനത്ത് ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് നയിക്കുമെന്നും എനിക്ക് മുന്നറിയിപ്പ് നൽകി,” സഞ്ജയ് റൗത്ത് പറഞ്ഞു.

തന്റെ കുടുംബത്തിന് അലിബാഗിൽ 17 വർഷം മുമ്പ് വാങ്ങിയ 1 ഏക്കർ ഭൂമി ഉണ്ടെന്നും എന്നാൽ എഗ്രിമെന്റ് മൂല്യത്തേക്കാൾ കൂടുതലായി എന്നിൽ നിന്നും പണം കൈപ്പറ്റിയെന്ന് മൊഴി നൽകാൻ ഭൂമി തനിക്ക് വിറ്റ ആളുകളെയും അവരുടെ കുടുംബാംഗങ്ങളേയും ഇഡിയും മറ്റ് ഏജൻസികളും ഭീഷണിപ്പെടുത്തുകയാണെന്നും ശിവസേന എംപി പറഞ്ഞു.

“2012-2013 കാലഘട്ടത്തിൽ എനിക്കും എന്റെ കുടുംബത്തിനും സമാനമായ ഒരു ചെറിയ ഭൂമി വിറ്റ മറ്റ് ആളുകൾക്കും ഇത് സംഭവിക്കുന്നു. ദിവസം തോറും, ഇഡിയും മറ്റ് ഏജൻസികളും ഈ ആളുകളെ വിളിച്ച് എനിക്കെതിരെ മൊഴി നൽകിയില്ലെങ്കിൽ ജയിലിൽ പോകുമെന്നും അവരുടെ സ്വകാര്യ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും ഭീഷണിപ്പെടുത്തുന്നു. ഈ സ്വത്തുക്കളെല്ലാം സത്യസന്ധമാണ്, രാജ്യസഭയിലേക്കുള്ള എന്റെ നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച എന്റെ എല്ലാ സത്യവാങ്മൂലങ്ങളിലും ഇത് ഫയൽ ചെയ്തിട്ടുണ്ട്. ഇത്രയും വർഷമായി എന്നോട് ഒരു ചോദ്യവും ചോദിച്ചിട്ടില്ല. എന്നാൽ, പെട്ടെന്ന് ഇപ്പോൾ ഇഡിക്കും മറ്റ് ഏജൻസികൾക്കും എല്ലാം ‘ആശങ്ക’യായി മാറിയിരിക്കുന്നു. ഏകദേശം രണ്ട് പതിറ്റാണ്ട് മുമ്പ് സമ്പാദിച്ച ഒരു സ്വത്ത്/സ്വത്തുക്കളെക്കുറിച്ച് “അന്വേഷിക്കാൻ” ഇഡിക്കും മറ്റ് ഏജൻസികൾക്കും ഒരു അവകാശവുമില്ല,” സഞ്ജയ് റൗത്ത് പറഞ്ഞു.

ഇതുവരെ 28 പേരെ അന്വേഷണ ഏജൻസികൾ പിടികൂടി “തെറ്റായ രീതിയിൽ തടവിലാക്കിയിട്ടുണ്ടെന്നും” തനിക്കെതിരെ മൊഴി നൽകിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും സഞ്ജയ് റൗത്ത് അവകാശപ്പെട്ടു. 2003ൽ നിലവിൽ വന്ന കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം ചൂണ്ടിക്കാട്ടി, കള്ളപ്പണം വെളുപ്പിക്കലുമായി യാതൊരു ബന്ധവുമില്ലാത്ത പതിറ്റാണ്ടുകൾ പഴക്കമുള്ള ഇടപാടുകൾക്കായി ഇഡിയും മറ്റ് കേന്ദ്ര ഏജൻസികളും ബിജെപിയുടെ രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുകയാണ്. 2003-ന് ശേഷമുള്ള ഇടപാടുകൾക്ക് മാത്രമേ ഈ നിയമം ബാധകമാക്കാൻ കഴിയൂ എന്നും സഞ്ജയ് റൗത്ത് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷം തന്റെ മകളുടെ വിവാഹ പരിപാടിയുടെ അലങ്കാരപ്പണിക്കാരെയും മറ്റ് കച്ചവടക്കാരെയും അന്വേഷണ ഏജൻസികൾ വിളിച്ചുവരുത്തുകയും 50 ലക്ഷം രൂപ കൈപ്പറ്റിയതായി മൊഴി നൽകാൻ ഭീഷണിപ്പെടുത്തുകയാണെന്നും സഞ്ജയ് റൗത്ത് അവകാശപ്പെടുന്നു.

“മഹാരാഷ്ട്ര സംസ്ഥാനത്ത് ശിവസേന ബിജെപിയുമായി വേർപിരിഞ്ഞത് മുതൽ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പോലുള്ള നിയമ നിർവ്വഹണ ഏജൻസികളെ ഉപയോഗിച്ച് ശിവസേന എംപിമാരെയും നേതാക്കളെയും ആസൂത്രിതമായി ലക്ഷ്യമിടുന്നതായി ഞങ്ങൾ കാണുന്നു. ഞങ്ങളുടെ നിയമസഭാംഗങ്ങൾ, എംപിമാർ, രാഷ്ട്രീയ നേതാക്കൾ, അവരുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, പരിചയക്കാർ എന്നിവരെ ഭീഷണിപ്പെടുത്താനോ ഉപദ്രവിക്കാനോ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിക്കുന്നു,” സഞ്ജയ് റൗത്ത് പറഞ്ഞു.

താൻ ഭയപ്പെടുന്നില്ലെന്നും തലകുനിക്കുകയില്ലെന്നും സത്യം പറഞ്ഞുകൊണ്ടേയിരിക്കുമെന്നും സഞ്ജയ് റൗത്ത് പറഞ്ഞു. “എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും മറ്റ് ഏജൻസികളുടെയും ഈ ശ്രമങ്ങൾ സഭയിലും സഭയ്ക്ക് പുറത്തും സ്വതന്ത്രമായി സംസാരിക്കാനുള്ള എന്റെ അവകാശത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമായാണ് ഞാൻ കാണുന്നത്. മഹാരാഷ്ട്രയിലെ സംസ്ഥാന സർക്കാരിനെ താഴെയിറക്കാനുള്ള ഗൂഢാലോചനയിൽ പങ്കാളിയാകാൻ ഞാൻ വിസമ്മതിച്ചത് കാരണം എനിക്ക് അറിയാവുന്നവരും അറിയാത്തവരുമായ ആളുകൾക്ക് നേരെ സമീപകാലത്ത് ഉണ്ടായ ആക്രമണങ്ങളാണ് ഇത്. നമ്മുടെ ജനാധിപത്യത്തിനെതിരായ ആക്രമണമായി ഞാൻ ഇതിനെ മനസ്സിലാക്കുന്നു,” സഞ്ജയ് റൗത്ത് കൂട്ടിച്ചേർത്തു.