'രാജീവ് ഗാന്ധി ഇന്ത്യ കണ്ട ഏറ്റവും വലിയ ആള്‍ക്കൂട്ട കൊലപാതകി കൂടിയായിരുന്നു'; മോദിയുടെ വിവാദ പ്രസ്താവനയെ പിന്തുണച്ച് എന്‍.ഡി.എ സഖ്യകക്ഷിയായ അകാലിദള്‍

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയ്ക്കെതിരായ വിവാദ പരാമര്‍ശത്തില്‍, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്തുണയുമായി ശിരോമണി അകാലി ദള്‍. അഴിമതിക്കാരന്‍ മാത്രമല്ല ആള്‍ക്കൂട്ട കൊലപാതകി കൂടിയായിരുന്നു രാജീവ് ഗാന്ധിയെന്നാണ് അകാലി ദള്‍ വക്താവ് മഞ്ജീന്ദര്‍ സിങ്ങ് സിര്‍സയുടെ ആരോപണം.

ഒരു പ്രത്യേക സമുദായത്തിനെതിരെ ആസൂത്രിതമായ ആള്‍ക്കൂട്ട ആക്രമണം നടത്തിയ ലോകത്തെ ഒരേയൊരു പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി എന്നാണ് സിര്‍സ ആരോപിക്കുന്നത്. സിക്കുകാര്‍ക്ക് നേരെ നടന്ന കൂട്ടക്കൊലയെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല കുറ്റക്കാരെ സംരക്ഷിക്കുകയും അവര്‍ക്ക് പാരിതോഷികം നല്‍കുകയും ചെയ്യുന്ന നടപടിയാണ് രാജീവ് ഗാന്ധി സ്വീകരിച്ചതെന്നാണ് സിര്‍സയുടെ വാദം. “രാജീവ് ഗാന്ധി ഒന്നാം നമ്പര്‍ അഴിമതിക്കാരനാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞത് ശരിയാണ്. മാത്രമല്ല, ഇന്ത്യ കണ്ട ഏറ്റവും വലിയ ആള്‍ക്കൂട്ട ആക്രമകാരി കൂടിയായിരുന്നു അദ്ദേഹം”- പ്രസ്താവനയില്‍ സിര്‍സ പറഞ്ഞു.

സിക്കുകാര്‍ക്കെതിരായ കൂട്ടക്കൊലയില്‍ തന്റെ പാര്‍ട്ടി തെറ്റ് ചെയ്തെന്ന് സമ്മതിക്കാനും 1984ലെ കലാപങ്ങളില്‍ ഇരയായവരോടും അവരുടെ കുടുംബങ്ങളോടും സഹതാപം പ്രകടിപ്പിക്കാനും തയ്യാറാകാത്തതെന്ത് കൊണ്ടാണെന്നും രാഹുല്‍ ഗാന്ധി വിശദീകരിക്കണമെന്നും ശിരോമണി അകാലി ദള്‍ ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മോദി രാജീവ് ഗാന്ധിക്കെതിരെ രംഗത്തെത്തിയത്. “മിസ്റ്റര്‍ ക്ലീന്‍ എന്നായിരുന്നു സേവകര്‍ നിങ്ങളുടെ പിതാവിനെ വിളിച്ചിരുന്നത്. എന്നാല്‍ ഒന്നാം നമ്പര്‍ അഴിമതിക്കാരന്‍ എന്ന പേരിലാണ് നിങ്ങളുടെ പിതാവിന്റെ ജീവിതം അവസാനിച്ചത്” എന്നായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം.

ഈ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയയും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. “മോദിജി, യുദ്ധം അവസാനിച്ചു. നിങ്ങളുടെ കര്‍മ്മഫലം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. നിങ്ങള്‍ക്ക് നിങ്ങളെ കുറിച്ചുളള ചിന്ത എന്റെ അച്ഛന്റെ മേല്‍ പ്രയോഗിക്കുന്നത് നിങ്ങള്‍ക്ക് രക്ഷ നല്‍കില്ല. സ്നേഹത്തോടേയും ആലിംഗനത്തോടേയും, രാഹുല്‍- എന്ന് രാഹുല്‍ ഗാന്ധി ട്വീറ്ററില്‍ കുറിച്ചിരുന്നു.