ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹ സമാജ് വാദി പാര്‍ട്ടിയില്‍; രാജ്‌നാഥ് സിങ്ങിനെതിരെ ലഖ്‌നൗവില്‍ മത്സരിക്കും

ബിജെപിയില്‍നിന്ന് നിന്ന് കോണ്‍ഗ്രസിലെത്തിയ ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹ സമാജ്  വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെതിരെ അവര്‍ ലഖ്നൗവില്‍ മത്സരിക്കും. രാജ്നാഥ് ലഖ്നൗവില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പൂനം എസ്.പി ഓഫീസിലെത്തി പാര്‍ട്ടി അംഗത്വമെടുത്തതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

എസ്പി നേതാവ് അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവാണ് പുനം സിന്‍ഹയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ലഖ്നൗവില്‍ നിന്ന് പൂനം സിന്‍ഹ സ്ഥാനാര്‍ത്ഥിയാകുമെന്ന് എസ്പി നേതാവ് രവിദാസ് മെഹ്‌റോത്രയാണ് പ്രഖ്യാപിച്ചത്. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം അവസാനിക്കാന്‍ രണ്ട് ദിവസം ശേഷിക്കെയാണ് പൂനം സിന്‍ഹയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. വിവരമറിഞ്ഞ് പാര്‍ട്ടിയുടെ സ്ഥാപക നേതാവ് മുലായം സിങ് യാദവ് ഓഫീസിലെത്തുകയും പൂനം സിന്‍ഹയുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

വ്യാഴാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്ന് എസ്.പി വൃത്തങ്ങള്‍ അറിയിച്ചു. ലഖ്നൗവിലെ എസ്.പി – ബി.എസ്.പി – ആര്‍.എല്‍.ഡി സ്ഥാനാര്‍ത്ഥിയാവും അവര്‍. കോണ്‍ഗ്രസും അവരെ പിന്തുണച്ചേക്കും. ലഖ്നൗവില്‍ രാജ്നാഥിനെതിരെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

മുന്‍കാല ബോളിവുഡ് നടിയും മോഡലും നിര്‍മ്മാതാവുമാണ് പൂനം സിന്‍ഹ. മണ്ഡലത്തിലെ ശത്രുഘ്‌നന്‍ സിന്‍ഹയുടെ സമുദായമായ കായസ്തയില്‍ നിന്നും പൂനം സിന്‍ഹയുടെ സിന്ധി സമുദായത്തില്‍ നിന്നും വോട്ട് ലഭിക്കുമെന്നാണ് പൂനത്തിന്റെ പ്രതീക്ഷ. എന്നാല്‍ 1991 മുതല്‍ ബിജെപിയെ കൈവിടാത്ത സീറ്റാണ് ലഖ്‌നൗ. എന്നത് ശ്രദ്ധേയമാണ്. 1991 മുതല്‍ 2009 വരെ പാര്‍ട്ടിയുടെ സ്ഥാപക നേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന എ ബി വാജ്‌പേയിയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്.