പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് പരോക്ഷ മറുപടിയുമായി ശശി തരൂർ എംപി. ‘നരേന്ദ്രാ, കീഴടങ്ങുക’ എന്ന രാഹുലിൻ്റെ പരാമർശം തരൂർ തള്ളി. ഇന്ത്യ- പാക് സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്ര സർക്കാരിനെ പിന്തുണച്ച് തരൂർ വ്യക്തമാക്കി. തരൂരിന്റെ പരാമർശത്തിൽ കോൺഗ്രസിൻ്റെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.
അമേരിക്കൻ പ്രസിഡൻ്റിനോട് ബഹുമാനം മാത്രമേ ഉള്ളൂ. അങ്ങനെയൊരു ബന്ധമാണ് ഇന്ത്യ അമേരിക്കയുമായി പുലർത്തുന്നത്. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അടക്കം ആരോടും വിഷയത്തിൽ ഇടപെടാനോ മധ്യസ്ഥത വഹിക്കാനോ ആവശ്യപ്പെട്ടിട്ടില്ല. പാകിസ്ഥാനോട് സംസാരിക്കാൻ ഒരു ഭാഷ തടസമല്ല. ഭീകരതയുടെ ഭാഷയിൽ പാകിസ്‌താൻ സംസാരിച്ചാൽ സൈന്യത്തിന്റെ ഭാഷയിൽ ഇന്ത്യ മറുപടി നൽകുമെന്നും ശശി തരൂർ വ്യക്തമാക്കി.
ഓപറേഷൻ സിന്ദൂർ അവസാനിപ്പിക്കാൻ യുഎസ് പ്രസിഡൻ്റ് ഇടപെട്ടെന്ന ആരോപണം മധ്യപ്രദേശിലെ ഭോപ്പാലിൽ കോൺഗ്രസ് സംഘടിപ്പിച്ച ‘സംഗതൻ ശ്രിജൻ അഭിയാൻ’ കാമ്പയിനിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധി ആവർത്തിച്ചത്. ഓപറേഷൻ സിന്ദൂറിനിടെ ഡോണൾഡ് ട്രംപിന്റെ ഫോൺ കോളിനെ തുടർന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കീഴടങ്ങിയതെന്നാണ് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയത്.
‘ബിജെപിയെയും ആർഎസ്എസിനെയും എനിക്ക് നന്നായി അറിയാം. അവരുടെ മേൽ അൽപം സമ്മർദ്ദം ചെലുത്തുകയോ ചെറിയ തള്ള് കൊടുക്കുകയോ ചെയ്‌താൽ അവർ ഭയന്നോടും. ട്രംപ് ഇതിന്റെ ഒരു സിഗ്നൽ നൽകിയിട്ടുണ്ട്. ഫോൺ എടുത്ത്, ‘മോദി ജി, നിങ്ങൾ എന്താണ് ചെയ്യുന്നത്? നരേന്ദ്രാ, കീഴടങ്ങുക’ എന്ന് പറഞ്ഞു. ‘ശരി, സർ’ എന്ന് പറഞ്ഞ് നരേന്ദ്ര മോദി ട്രംപിൻ്റെ സിഗ്നൽ അനുസരിച്ചു’ രാഹുൽ ഗാന്ധി പരിഹസിച്ചു.
Read more
‘ഫോൺ കോൾ ഇല്ലാത്ത ഒരു കാലം – 1971 ലെ യുദ്ധത്തിൽ യു.എസിൻ്റെ ഏഴാം കപ്പൽപ്പട വന്ന കാലം -ഇവിടെ കൂടിയിരുന്ന പലർക്കും ഓർമയുണ്ടാകും. ആയുധങ്ങൾ എത്തി, ഒരു വിമാനവാഹിനിക്കപ്പൽ വന്നു. എന്നാൽ, ഇന്ദിരാഗാന്ധി പറഞ്ഞു: ‘എനിക്ക് ചെയ്യേണ്ടത് ഞാൻ ചെയ്യും’ എന്ന്. അതാണ് വ്യത്യാസം. അതാണ് സ്വഭാവം. ഇവരെല്ലാം ഇങ്ങനെയാണ്. ഗാന്ധിജി, ജവഹർലാൽ നെഹ്റു, സർദാർ പട്ടേൽ അവർ കീഴടങ്ങിയവരല്ല. അവർ വൻശക്തികളെ എതിർത്തവരായിരുന്നു. എന്നാൽ, സ്വാതന്ത്ര്യലബ്ധി മുതൽ കീഴടങ്ങൽ കത്തുകൾ എഴുതുന്ന ശീലം ഇവർക്കുണ്ട്…!’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വാക്കുകൾ.