വനിതാ എം.പിമാർക്ക് ഒപ്പമുള്ള ശശി തരൂരിന്റെ സെൽഫി; പ്രതികരണവുമായി മഹുവ മൊയ്ത്ര

വനിതാ എം.പിമാര്‍ക്ക് ഒപ്പമുള്ള സെൽഫി സമൂഹ മാധ്യമത്തിൽ പങ്ക് വെച്ചതിന് പിന്നാലെ ശശി തരൂർ എം.പിക്കെതിരെ വിമര്‍ശനം ഉയർന്നിരുന്നു. ശശി തരൂരിനെതിരെയുള്ള വിമർശനങ്ങളിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ പശ്ചിമ ബം​ഗാളിൽ നിന്നുള്ള തൃണമൂൽ കോൺ​ഗ്രസ് എം.പി മഹുവ മൊയ്ത്ര. പ്രശ്നമല്ലാത്ത ഒരു കാര്യത്തിന് ശശി തരൂരിനെ ഒരു കൂട്ടം വൃത്തികെട്ട ട്രോളുകൾ ആക്രമിക്കുന്നതിൽ അതിശയിക്കാനില്ല. കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതിനെ കുറിച്ചുള്ള ചർച്ച അനുവദിക്കില്ല എന്ന കേന്ദ്ര സർക്കാരിന്റെ ആകർഷകമല്ലാത്ത തീരുമാനത്തിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിനുള്ള ഒരു മാർഗ്ഗം മാത്രമാണത്, മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.

‘ലോക്സഭ ജോലി ചെയ്യാന്‍ ആകര്‍ഷകമായ സ്ഥലമല്ലെന്ന് ആരാണ് പറഞ്ഞത്? ‘ എന്ന കുറിപ്പോടെയാണ് ശശി തരൂർ ചിത്രം പങ്കുവെച്ചത്. മഹാരാഷ്ട്രയില്‍ നിന്നുള്ള എന്‍സിപി എംപി സുപ്രിയ സുലേ, പഞ്ചാബില്‍ നിന്നുള്ള എംപിയും അമരീന്ദര്‍ സിംഗിന്റെ ഭാര്യയുമായ പ്രണീത് കൗര്‍, തമിഴ്നാട്ടില്‍ നിന്നുള്ള ഡിഎംകെ എംപിയായ തമിഴാച്ചി തങ്കപാഢ്യന്‍, ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ നുസ്രത്ത് ജഹാന്‍, തമിഴ്നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയായ ജ്യോതിമണി സെന്നിമലൈ, നടിയും ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ മിമി ചക്രബര്‍ത്തി എന്നിവരാണ് സെല്‍ഫിയില്‍ തരൂരിനൊപ്പമുള്ളത്.

എന്നാല്‍ ചിത്രത്തിന് നല്‍കിയ ക്യാപ്ഷനോടാണ് പലരും എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് താഴെ വിമര്‍ശനം ഉന്നയിച്ച് കമന്റുകളുമായി എത്തിയത്. സ്ത്രീ പങ്കാളിത്തം ഇത്ര മാത്രമാണോ എന്നും, അവരുടെ പാര്‍ലമെന്റിനുള്ളിലെ സംഭാവനകള്‍ക്ക് അപ്പുറം കേവലം ആകര്‍ഷകമായ സ്ത്രീകള്‍ എന്ന് നിലയ്ക്ക് മാത്രം കണ്ടത് അംഗീകരിക്കാനാവില്ലെന്നും ഒക്കെയാണ് കമന്റുകള്‍. നിങ്ങളില്‍ നിന്നും ഇതല്ല പ്രതീക്ഷിക്കുന്നതെന്നും, സ്ത്രീകള്‍ നിങ്ങള്‍ക്ക് വിനോദത്തിനുള്ള വസ്തുക്കളല്ലെന്നും വിമര്‍ശനമുയര്‍ന്നു.

നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയതോടെ തരൂര്‍ തന്റെ പോസ്റ്റിൽ ഒരു വിശദീകരണ കുറിപ്പും കൂട്ടിച്ചേർത്തു. ‘സെല്‍ഫി വനിതാ എംപിമാര്‍ മുന്‍കൈയെടുത്ത് തമാശയായി എടുത്തതാണ്. അത് പങ്കിടാന്‍ അവരാണ് എന്നോട് ആവശ്യപ്പെട്ടത്. ചില ആളുകള്‍ക്ക് വിഷമമുണ്ടായതില്‍ ക്ഷമ ചോദിക്കുന്നു, എന്നാല്‍ ജോലിസ്ഥലത്തെ സൗഹൃദ പ്രകടനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷവാനാണ്. ഇത്രയേ ഉള്ളൂ.’ തരൂര്‍ കുറിച്ചു.