കാർഷിക മേഖലയിൽ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടിരുന്നു; ആരോപണത്തിന് വിശദീകരണവുമായി ശരദ് പവാർ

കേന്ദ്ര കാർഷിക മന്ത്രിയായിരിക്കെ ശരദ് പവാർ കാർഷിക മേഖലയിൽ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടിരുന്നുവെന്ന് ഒരു പഴയ കത്ത് ഉദ്ധരിച്ച് ഭരണകക്ഷിയായ ബി.ജെ.പി ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ മുതിർന്ന മഹാരാഷ്ട്ര നേതാവ് ശരദ് പവാർ വിശദീകരണവുമായി രംഗത്തെത്തി.

തങ്ങളുടെ സംസ്ഥാനങ്ങളിലെ കാർഷിക ഉത്‌പാദന വിപണന സമിതി (എപി‌എം‌സി) നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് ശരദ് പവാർ അന്നത്തെ മുഖ്യമന്ത്രിമാരായ ഷീലാ ദീക്ഷിത്, ശിവരാജ് ചൗഹാൻ (മധ്യപ്രദേശ്) എന്നിവർക്ക് കത്തയച്ചിരുന്നു എന്ന് ബി.ജെ.പി നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. കത്ത് ഓൺലൈനിൽ പ്രചരിച്ചിരുന്നു.

“എപി‌എം‌സിക്ക് ചില പരിഷ്കാരങ്ങൾ ആവശ്യമാണെന്ന് ഞാൻ പറഞ്ഞിരുന്നു. എപി‌എം‌സി നിയമം തുടരണം, പക്ഷേ പരിഷ്കാരങ്ങളോടെ. ഞാൻ കത്തെഴുതി എന്നതിൽ സംശയമില്ല. പക്ഷേ ബി.ജെ.പിയുടെ മൂന്ന് നിയമങ്ങളിൽ എപി‌എം‌സിയെ കുറിച്ച് പരാമർശം പോലും ഇല്ല. അവർ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണ്. അതിന് പ്രാധാന്യം നൽകേണ്ട ആവശ്യമില്ല, ”ശരദ് പവാർ പറഞ്ഞു.

ഏതാനും പ്രതിപക്ഷ പാർട്ടികൾ കൂട്ടായ നിലപാട് സ്വീകരിച്ച് പ്രസിഡന്റ് രാം നാഥ് കോവിന്ദിനെ അറിയിക്കുമെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) മേധാവി പറഞ്ഞു.

“നാളെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള അഞ്ച്-ആറ് പേർ ഇരുന്ന് ചർച്ച ചെയ്യാനും കൂട്ടായ നിലപാട് സ്വീകരിക്കാനും പോകുകയാണ് … നാളെ രാഷ്ട്രപതിയുമായി വൈകുന്നേരം 5 മണിക്ക് കൂടിക്കാഴ്ച നടത്തും. ഞങ്ങളുടെ കൂട്ടായ നിലപാട് അദ്ദേഹത്തിന് മുന്നിൽ അവതരിപ്പിക്കും,” പവാർ പറഞ്ഞു.

കോൺഗ്രസ്, എൻസിപി, ആം ആദ്മി പാർട്ടി, ഡിഎംകെ, ടിആർഎസ് എന്നിവയുൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഇന്നത്തെ പ്രതിഷേധത്തെ പിന്തുണച്ചിട്ടുണ്ട്.

ഏഴ് മണിക്കൂർ നീണ്ടുനിന്ന കേന്ദ്രവും കർഷകരും തമ്മിൽ വെള്ളിയാഴ്ച നടന്ന കൂടിക്കാഴ്ച പരാജയപ്പെട്ടിരുന്നു. സെപ്റ്റംബറിൽ നടപ്പാക്കിയ മൂന്ന് പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതിൽ കുറഞ്ഞൊന്നും അംഗീകരിക്കില്ലെന്ന് കർഷക സംഘങ്ങൾ അറിയിച്ചു, പുതിയ നിയമങ്ങൾ തങ്ങളുടെ വരുമാനം കുറയ്ക്കുകയും കോർപ്പറേറ്റുകളുടെ വരുതിയിലാക്കുകയും ചെയ്യുമെന്നാണ് കർഷകർ പറയുന്നത്.