'താഴ്ന്ന ജാതിക്കാര്‍ കളിച്ചതു കൊണ്ടാണ് തോറ്റത്'; ഇന്ത്യന്‍ വനിതാ ഹോക്കി താരത്തിന് നേരെ ജാതീയ അധിക്ഷേപം, കുടുംബത്തിന് മര്‍ദ്ദനം

ടോക്യോ ഒളിമ്പിക്‌സ് വനിതാ ഹോക്കി ടീം അര്‍ജന്റീനയോട് തോറ്റതിന് പിന്നാലെ ജാതി പറഞ്ഞ് അധിക്ഷേപം. ഇന്ത്യന്‍ വനിതാ ഹോക്കി മുന്‍നിര താരം വന്ദനാ കടാരിയയുടെ വീടിന് മുന്നില്‍, ഉയര്‍ന്ന ജാതിക്കാര്‍ പ്രതിഷേധം നടത്തി. കുടുംബത്തെ ആക്രമിച്ചു.

ടോക്യോയിലെത്തിയ ഒളിമ്പിക് സംഘത്തിന് മനോവീര്യം ഉയര്‍ത്തുകയാണ് രാജ്യം ഒന്നടങ്കം. അതിനിടെയാണ് ഹോക്കി ടീമിന്റെ പരാജയം താഴ്ന്ന ജാതിക്കാര്‍ കളിച്ചത് കൊണ്ടാണെന്ന വിചിത്രവാദമുയര്‍ത്തി താരത്തിന്റെ വീടിന് മുന്നില്‍ ഉയര്‍ന്ന ജാതിക്കാരുടെ പ്രതിഷേധം അരങ്ങേറിയത്. ഹരിദ്വാര്‍ സ്വദേശിനിയായ ഹോക്കി താരം വന്ദനാ കടാരിയയുടെ വീടിന് മുന്നിലായിരുന്നു പ്രതിഷേധം.

ബുധനാഴ്ച അര്‍ജന്റീനയോട് തോല്‍വിക്ക് ശേഷമാണ് ഹരിദ്വാറിലെ റോഷ്‌നാബാദിലുള്ള വന്ദനയുടെ കുടുംബത്തിന് നേരെ ജാതിവിവേചനം ഉണ്ടായത്. മത്സരം പൂര്‍ത്തിയായ ഉടന്‍ അയല്‍വാസികളായ ഉയര്‍ന്ന ജാതിക്കാരായ രണ്ടു പുരുഷന്മാരായിരുന്നു വന്ദനയുടെ വീടിന് മുന്നിലെത്തി ജാതീയ പരാമര്‍ശം നടത്തിയത്. ദളിതര്‍ കൂടുതല്‍ കളിച്ചതാണ് ഇന്ത്യയുടെ പരാജയത്തിന് പിന്നില്‍ എന്നായിരുന്നു പരാമര്‍ശം, തുടര്‍ന്ന് കൂട്ടമായെത്തിയ ആളുകള്‍ പടക്കം പൊട്ടിച്ച് പരിഹസിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തില്‍ വന്ദനയുടെ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് ഒരാളെ അറസ്റ്റു ചെയ്തു. ‘ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ പോരാട്ടവീര്യത്തില്‍ അഭിമാനിക്കുന്നു. ടീമിന്റെ തോല്‍വിയില്‍ ഞങ്ങള്‍ എല്ലാവരും ദുഃഖിതരാണ്. പക്ഷേ, പോരാടുമ്പോള്‍ ഞാന്‍ തോറ്റു എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. മത്സരം കഴിഞ്ഞയുടന്‍ വീടിനു പുറത്ത് പടക്കം പൊട്ടുന്ന ശബ്ദം കേട്ടു. പുറത്തുപോയി നോക്കിയപ്പോള്‍ ഗ്രാമത്തിലെ രണ്ട് സവര്‍ണ്ണ യുവാക്കള്‍ നൃത്തം ചെയ്യുകയായിരുന്നു’വെന്ന് വന്ദനയുടെ സഹോദരന്‍ ശേഖര്‍ പറഞ്ഞു