ഷഹീന്‍ ബാഗിലെ ഇടിച്ചുനിരത്തല്‍; ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശം, സി.പി.എമ്മിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

ഡല്‍ഹിയിലെ ഷഹീന്‍ ബാഗിലെ കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു നീക്കാനുള്ള കോര്‍പ്പറേഷന്‍ നടപടിയ്‌ക്കെതിരെ സിപിഎം നല്‍കിയ ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. വിഷയത്തില്‍ സിപിഎം എന്തിനാണ് ഹര്‍ജി നല്‍കുന്നത് പ്രശ്‌നം ബാധിക്കപ്പെട്ടവരല്ലേ ഹര്‍ജി നല്‍കേണ്ടതെന്നും ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവുവിന്റെ അധഅയക്ഷതയിലുള്ള ബെഞ്ച് ചോദിച്ചു.

ഹൈക്കോടതിയെ സമീപിക്കാതെ നേരിട്ടു സുപ്രീംകോടതിയില്‍ എത്തിയതിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ജനവാസ കേന്ദ്രങ്ങളായതിനാലാണ് ജഹാംഗീര്‍പുരിയില്‍ ഇടപെട്ടത്. രാജ്യത്തെ മറ്റു സ്ഥലങ്ങളിലെ പൊളിക്കലില്‍ ഇടപെടാനാകില്ല. ജഹാംഗീര്‍പുരിയിലെ പൊളിക്കലിന് മാത്രമാണ് സ്റ്റേ ഉള്ളതെന്നും കോടതി വ്യക്തമാക്കി.

പൊതുതാതാപര്യ വിഷയമായതിനാലാണ് ഹര്‍ജി നല്‍കിയതെന്ന് സിപിഎമ്മിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കേണ്ടതെന്നും ഹര്‍ജി പിന്‍വലിച്ചില്ലെങ്കില്‍ തള്ളുമെന്നും സുപ്രീംകോടതി അറിയിച്ചു. ഇതേ തുടര്‍ന്ന് സിപിഎം ഹര്‍ജി പിന്‍വലിച്ചു. കേസില്‍ ഹൈക്കോടതി ഇടപെട്ടില്ലെങ്കില്‍ ഇടപെടാമെന്നും സുപ്രീംകോടതി അറിയിച്ചു.

ഡല്‍ഹി കോര്‍പ്പറേഷന്റെ പൊളിക്കല്‍ നടപടിയെ തുടര്‍ന്ന് ഷഹീന്‍ബാഗില്‍ ഇന്ന് രാവിലെ സംഘര്‍ഷമുണ്ടായിരുന്നു. കെട്ടിടം പൊളിച്ചു നീക്കാനായി എത്തിയ ബുള്‍ഡോസറുകള്‍ പ്രദേശവാസികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് തടയുകയായിരുന്നു. ജഹാംഗീര്‍പുരിയിലും നേരത്തെ സമാനരീതിയില്‍ സംഘര്‍ഷം നടന്നിരുന്നു.