എ.ബി.വി.പി, എന്‍.എസ്‌.യു.ഐ കോട്ടകള്‍ പിടിച്ചടക്കി; ഗെലോട്ടിന്റെ കോളജിലും അദ്ധ്യക്ഷസ്ഥാനം; രാജസ്ഥാനില്‍ ചരിത്രവിജയവുമായി എസ്.എഫ്‌.ഐ

രാജസ്ഥാനിലെ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയവുമായി എസ്എഫ്‌ഐ. സംഘടന ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷമായി രാജസ്ഥാനിലെ ഏല്ലാ കോളേജുകളിലും എസ്എഫ്‌ഐ സാനിധ്യം അറിയിച്ചിരുന്നു. ഇതിന്റെ അന്തിമഫലമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്‌യുഐ വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്.

ജോധ്പുര്‍, സിക്കറിലെ ദീന്‍ദയാല്‍ ഉപാധ്യായ ശെഖാവതി സര്‍വകലാശാലകളില്‍ വന്‍ ഭൂരിപക്ഷത്തിലാണ് എസ്എഫ്ഐ വിജയിച്ച് കയറിയത്. എബിവിപിയുടെ കുത്തകയായിരുന്ന അഫിലിയേറ്റഡ് കോളേജുകളിലും എസ്എഫ്ഐ ഭരണം പിടിച്ചെടുത്തിട്ടുണ്ട്.

സിക്കര്‍ ജില്ലയിലെ എല്ലാ കോളേജുകളിലും എസ്എഫ്ഐയ്ക്ക് വിജയിക്കാന്‍ സാധിച്ചു. ജുന്‍ജുനു, ഗംഗാനഗര്‍, ബീക്കാനീര്‍, ജോധ്പുര്‍, ഹനുമാന്‍ഗഡ്, ബദ്ര ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാനങ്ങളിലും മികച്ച വിജയം നേടാന്‍ എസ്എഫ്‌ഐക്കായി. മുഖ്യമന്ത്രി അശോക് ഗെലോട്ട് പൂര്‍വ വിദ്യാര്‍ഥിയായ ജോധ്പുര്‍ സര്‍വകലാശാലയിലെ അധ്യക്ഷസ്ഥാനം എസ്എഫ്ഐ പിടിച്ചെടുത്തു.

ജോധ്പൂരിലെ ജയ് നരേന്‍ വ്യാസ് സര്‍വകലാശാലയിലെ (ജെഎന്‍യുവി) വിദ്യാര്‍ത്ഥി യൂണിയന്‍ ലീഡര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ എസ്എഫ്‌ഐ പിന്തുണയുള്ള അരവിന്ദ് സിംഗ് ഭാട്ടി വിജയിച്ചു.എന്‍എസ്‌യുഐ സ്ഥാനാര്‍ത്ഥിലെ 905 വോട്ടുകള്‍ക്കാണ് അദേഹം പരാജയപ്പെടുത്തിയത്.