ലൈംഗിക പീഡന പരാതി; ബ്ലൂകോര്‍ണര്‍ നോട്ടീസ് ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണ മടങ്ങിയെത്തുക തിരഞ്ഞെടുപ്പിന് ശേഷം

ലൈംഗിക പീഡന കേസുകളില്‍ പ്രതിയായ കര്‍ണാടക ഹസനിലെ സിറ്റിംഗ് എംപിയും ജെഡിഎസ് സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണ ഉടന്‍ മടങ്ങി വരില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച മുതല്‍ എയര്‍പോര്‍ട്ടുകളില്‍ കര്‍ണാടക പൊലീസ് രേവണ്ണയ്ക്കായി നിരീക്ഷണം ശക്തമാക്കിയിരുന്നു. തിങ്കളാഴ്ച രേവണ്ണ മടങ്ങിയെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മെയ് 13ന് ശേഷം മാത്രമേ പ്രജ്വല്‍ രേവണ്ണ ഇന്ത്യയിലേക്ക് തിരികെ വരൂ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നാലാംഘട്ട തിരഞ്ഞെടുപ്പിന് ശേഷം തിരികെ വരാനാണ് രേവണ്ണയുടെ പദ്ധതിയെന്നാണ് വിവരം. മെയ് 13ഓടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. കര്‍ണാടകയിലെ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് രേവണ്ണ രാജ്യം വിട്ടത്.

രേവണ്ണ ജര്‍മ്മനിയിലേക്ക് കടന്നുവെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെ ഇന്റര്‍പോളിന്റെ സഹായത്തോടെ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം തിരികെ വന്നാല്‍ മതിയെന്നായിരുന്നു രേവണ്ണയ്ക്ക് ദേവഗൗഡ നല്‍കിയ നിര്‍ദ്ദേശം.

Read more

അതേസമയം രേവണ്ണയ്‌ക്കെതിരെ സിഐഡി സൈബര്‍ സെല്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്നതാണ് പുതിയ എഫ്‌ഐആര്‍. പ്രത്യേക അന്വേഷണ സംഘം എച്ച്ഡി രേവണ്ണയെ എട്ട് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.