ത്രിപുരയില്‍ അധികാരത്തിലെത്തും; മുഖ്യമന്ത്രി സ്ഥാനം സിപിഎമ്മിന് നല്‍കും; പ്രഖ്യാപിച്ച് എഐസിസി ജനറല്‍ സെക്രട്ടറി

ത്രിപുരയില്‍ കോണ്‍ഗ്രസ്-സി.പി.എം സഖ്യം അധികാരത്തിലെത്തിയാല്‍ ആദിവാസി നേതാവ് മുഖ്യമന്ത്രിയാകുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അജയ് കുമാര്‍. സംഖ്യത്തിന് ഭൂരിപക്ഷം ലഭിക്കും. ലഭിച്ചാല്‍, സി.പി.എമ്മിന്റെ ആദിവാസി നേതാവ് ജിതേന്ദ്ര ചൗധരി മുഖ്യമന്ത്രിയാകും. ത്രിപുരയില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒന്നിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 60 അംഗ നിയമസഭയിലേക്കാണ് ത്രിപുരയില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഉനാകോട്ടി ജില്ലയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഗോത്ര മേഖലയില്‍ നിന്നും ഉയര്‍ന്നുവന്ന നേതാവാണ് ജിതേന്ദ്ര ചൗധരി. നേരത്തെ ആരാകും മുഖ്യമന്ത്രിയെന്ന ചോദ്യത്തോട് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഒഴിഞ്ഞു മാറിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കുറിച്ച് പരാമര്‍ശം നടത്തുന്നത്.

ത്രിപുര തെരഞ്ഞെടുപ്പില്‍ മതനിരപേക്ഷ സഖ്യത്തിന്റെ ഐക്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഭ്രാന്തിയിലാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ത്രിപുരയെയും ഇന്ത്യയെയും രക്ഷിക്കാന്‍ ബിജെപിയെ പരാജയപ്പെടുത്തണം.

ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കപ്പെടണമോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിത്. സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ത്രിപുരയില്‍ ഒരേ ചേരിയിലാക്കിയത് ഇഡിയാണെന്ന് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി പറഞ്ഞതോടെ ഇഡിയെ കേന്ദ്രം ദുരുപയോഗിച്ചതായി സമ്മതിച്ചിരിക്കയാണ്. ഗോമതി ജില്ലയിലെ ഉദയ്പുര്‍ രമേഷ് സ്‌കൂള്‍ മൈതാനത്ത് ചേര്‍ന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി.