വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങളുടെ ഫോണുകൾ പിടിച്ചെടുക്കുക: ജെ.എൻ.യു ആക്രമണത്തിൽ പൊലീസിന് ഹൈക്കോടതിയുടെ നിർദ്ദേശം

ജനുവരി 5- ന് ജെഎൻയു വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തെ ഏകോപിപ്പിക്കാൻ ഉപയോഗിച്ച രണ്ട് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കാൻ ഡൽഹി ഹൈക്കോടതി പൊലീസിന് നിർദേശം നൽകി. 34 പേർക്ക് പരിക്കേറ്റ ഭീകരാക്രമണത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഒന്നോ രണ്ടോ ഗ്രൂപ്പുകളുടെ ഭാഗമായ വ്യക്തികളെ വിളിച്ച് ഫോണുകൾ കണ്ടുകെട്ടാനാണ് പൊലീസിന് നിർദേശം നൽകിയിരിക്കുന്നത്.

ആക്രമണത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ആവശ്യപ്പെടുന്ന എല്ലാ ഡാറ്റകളും – സന്ദേശങ്ങൾ, ഫോട്ടോകൾ മുതലായവ സംരക്ഷിക്കാനും നൽകാനും കോടതി ഗൂഗിളിനോടും വാട്‌സ്ആപ്പിനോടും ആവശ്യപ്പെട്ടു. പൊലീസ് നോട്ടീസിനോട് സർവകലാശാല ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് ഇന്നലെ അറിയിച്ചതിനെ തുടർന്ന് പൊലീസുകാരോട് സഹകരിക്കാനും ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും നൽകാനും ഡൽഹി ഹൈക്കോടതി ജസ്റ്റിസ് ബ്രിജേഷ് സേതി ജെഎൻയു രജിസ്ട്രാർ ഡോ. പ്രമോദ് കുമാറിനോട് ആവശ്യപ്പെട്ടു.

മൂന്ന് ജെഎൻയു പ്രൊഫസർമാർ അക്രമവുമായി ബന്ധപ്പെട്ട ഡാറ്റയും വിവരങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച കോടതി വാട്‌സ്ആപ്പ്, ഗൂഗിൾ, ഫെയ്സ്ബുക്ക്, ആപ്പിൾ എന്നിവയ്ക്ക് നോട്ടീസ് നൽകി. പൊലീസുകാരിൽ നിന്നും സർക്കാരിൽ നിന്നും പ്രതികരണങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

എൻക്രിപ്ഷൻ സംവിധാനം കാരണം സന്ദേശങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയില്ലെന്ന് വാട്‌സ്ആപ്പ് ഇന്ന് കോടതിയെ അറിയിച്ചു. “ഞങ്ങൾക്ക് ചാറ്റ് ഉള്ളടക്കത്തിലേക്ക് ആക്സസ് ഇല്ല. ഇത് എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷനിൽ പ്രവർത്തിക്കുന്നു, അത് ആക്സസ് ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ഒരേയൊരു മാർ‌ഗ്ഗം ആ വ്യക്തികളുടെ ഫോൺ സംരക്ഷിക്കുക എന്നതാണ്. മറ്റു സാങ്കേതികവിദ്യയില്ല,” വാട്ട്സ്ആപ്പിനുവേണ്ടി ഹാജരായ അഭിഭാഷകനെ ഉദ്ധരിച്ച്‌ വാർത്താ ഏജൻസി ഐ‌എ‌എൻ‌എസ് റിപ്പോർട്ട് ചെയ്തു.

ആക്രമണവുമായി ബന്ധമുണ്ടെന്ന് അധികൃതർ കരുതുന്ന “യൂണിറ്റി എഗൈൻസ്റ്റ് ലെഫ്റ്റ്”, “ഫ്രണ്ട്സ് ഓഫ് ആർ‌എസ്‌എസ്” എന്നീ രണ്ട് ഗ്രൂപ്പുകളിൽ നിന്ന് വിവരങ്ങൾ ആവശ്യപ്പെട്ട് അമീത് പരമേശ്വരൻ, ശുക്ല സാവന്ത്, അതുൽ സൂദ് എന്നീ മൂന്ന് ജെ.എം.യു പ്രൊഫസർമാരാണ് ഹർജി നൽകിയത്.