ബി.ജെ.പിയുടെ പരാതിയില്‍ പൊലീസ് നടപടി കടുപ്പിച്ചപ്പോള്‍ 'മുഖം' മാറ്റി; ദി വയറിനെ നയിക്കാന്‍ സീതാറം യെച്ചൂരിയുടെ ഭാര്യ; സീമ ചിസ്തി എഡിറ്ററായി ചുമതലയേറ്റു

സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിയുടെ ഭാര്യ ദി വയറിന്റെ എഡിറ്ററായി ചുമതലയേറ്റു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സീമ ചിസ്തി ഇന്നലെയാണ് പദവി ഏറ്റെടുത്തത്. ഗന്ഥകാരി, ഗവേഷക, അധ്യാപിക, എഡിറ്റര്‍ എന്നീ നിലകളില്‍ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുണ്ട്. ഇന്ത്യന്‍ എക്സ്പ്രസില്‍ ഡല്‍ഹിയില്‍ റസിഡന്റ് എഡിറ്ററായിരുന്നു. ബിജെപിയുടെ പരാതിയില്‍ വയറിനെതിരെ ഡല്‍ഹി പൊലീസ് നടപടികള്‍ കടുപ്പിക്കുന്നതിനിടെയാണ് സിപിഎം ജനറല്‍ സെക്രട്ടറിയുടെ ഭാര്യ സ്ഥാപനത്തിന്റെ തലപ്പത്തേക്ക് എത്തുന്നത്.

കഴിഞ്ഞ വര്‍ഷം ബി ജെ പി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ നല്‍കിയ പരാതിയെത്തുടര്‍ന്ന് റജിസ്റ്റര്‍ ചെയ്ത കേസില്‍ ‘ദി വയര്‍’ ന്യൂസ് പോര്‍ട്ടലിന്റെ സ്ഥാപകന്‍ സിദ്ധാര്‍ത്ഥ് വരദരാജന്റെയും എഡിറ്റര്‍ എം കെ വേണുവിന്റെയും വീടുകളില്‍ ഡല്‍ഹി പൊലീസ് പരിശോധന നടത്തിയിരുന്നു. ടെക് ഭീമനായ മെറ്റായില്‍ തനിക്കുണ്ടായിരുന്ന പ്രത്യേക അധികാരങ്ങള്‍ ഉപയോഗിച്ച് 700-ലധികം സോഷ്യല്‍ മീഡിയകള്‍ നീക്കം ചെയ്‌തെന്ന ദി വയറിന്റെ റിപ്പോര്‍ട്ടിനെതിരെയാണു അമിത് മാളവ്യ പരാതി നല്‍കിയത്. വാര്‍ത്ത പിന്നീട് പോര്‍ട്ടല്‍ പിന്‍വലിച്ചിരുന്നു.

ദി വയര്‍, സിദ്ധാര്‍ഥ് വരദരാജന്‍, എഡിറ്റര്‍മാരായ സിദ്ധാര്‍ത്ഥ് ഭാട്ടിയ, എം കെ വേണു, ജാഹ്നവി സെന്‍ എന്നിവര്‍ക്കെതിരെ സ്പെഷല്‍ പൊലീസ് കമ്മിഷണര്‍(ക്രൈം)ക്കുമാണ് അമിത് മാളവ്യ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഐ പി സി 420 (വഞ്ചന), 468 (വ്യാജരേഖ ചമയ്ക്കല്‍) എന്നിവ പ്രകാരം കേസെടുത്തു. വഞ്ചനയുടെ ഉദ്ദേശം), 469 (പ്രശസ്തിക്കു കോട്ടം വരുത്താന്‍ ഉദ്ദേശിച്ച് വ്യാജരേഖ ചമയ്ക്കല്‍), 471 (വ്യാജ രേഖ ഉപയോഗിക്കല്‍), 500 (മാനനഷ്ടം), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) എന്നീ വകുപ്പുകള്‍ പ്രകാരമാണു പൊലീസ് കേസെടുത്തത്.

റിപ്പോര്‍ട്ട് വ്യാജ രേഖകള്‍ ഉദ്ധരിച്ചുള്ളതാണെന്നു മെറ്റ വ്യക്തമാക്കിയിട്ടും ദ വയര്‍ തുടര്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതായി അമിത് മാളവ്യയുടെ പരാതിയില്‍ പറയുന്നു. തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പിന്നീട് പിന്‍വലിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തെങ്കിലും അതില്‍ തന്നെ അദ്ദേഹത്തെ പരാമര്‍ശിച്ചില്ലെന്നും മാളവ്യ ചൂണ്ടിക്കാട്ടി.

ഈ മാസം പ്രസിദ്ധീകരിച്ച തുടര്‍ച്ചയായ വാര്‍ത്തകളില്‍, മെറ്റ അതിന്റെ എക്‌സ് ചെക്ക് പ്രോഗ്രാമിലൂടെ മാളവ്യയ്ക്കു ചില പ്രത്യേക പ്രത്യേകാവകാശങ്ങള്‍ നല്‍കിയതായി ദ വയര്‍ അവകാശപ്പെട്ടു. സര്‍ക്കാരിനെയോ ബി ജെ പിയെയോ വിമര്‍ശിക്കുന്നതായി കരുതുന്ന മെറ്റയിലെ ഏത് ഉള്ളടക്കവും അദ്ദേഹത്തിന് നീക്കം ചെയ്യാമെന്നും ഇന്‍സ്റ്റഗ്രാം നിയമങ്ങള്‍ ബാധകമാകാതെ എന്തും പോസ്റ്റ് ചെയ്യാനുള്ള അവകാശം അദ്ദേഹത്തിനുണ്ടെന്നും റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു.

മെറ്റയുടെ ഭാഗമായ ആരോപണവിധേയനായ ഒരാളില്‍നിന്നു ലഭിച്ച രേഖയെ അടിസ്ഥാനമാക്കിയാണു തങ്ങളുടെ റിപ്പോര്‍ട്ടുകളെന്നാണ് ദി വയര്‍ അവകാശപ്പെട്ടത്. എന്നാല്‍ ആരോപണം നിഷേധിച്ച മെറ്റ ഈ രേഖ വ്യാജമാണെന്നു പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന്, ദ വയര്‍ തങ്ങളുടെ റിപ്പോര്‍ട്ടിനെ പ്രതിരോധിക്കുന്ന വാര്‍ത്തകളുടെ പരമ്പര തന്നെ പ്രസിദ്ധീകരിച്ചു. മെറ്റയുടെ ‘ആന്തരിക ഇമെയിലുകള്‍’ എന്ന് ഉദ്ധരിച്ചുകൊണ്ടായിരുന്നു ഇത്. അവയെല്ലാം വ്യാജമാണെന്നു തെളിഞ്ഞതോടെ ദി വയര്‍ വാര്‍ത്തകള്‍ പിന്‍വലിക്കുകയും വായനക്കാരോട് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനിടെയാണ് സീമ ചിസ്തി വയറിന്റെ തലപ്പത്തേക്ക് എത്തുന്നത്.