സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപ്പറിനുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അസം പൊലീസ്; ഹാജരാകാൻ നിർദേശം

രാജ്യത്തെ മുതിർന്ന മാധ്യമപ്രവർത്തകരായ സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപ്പറിനുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അസം പൊലീസ്. ഇരുവർക്കും പൊലീസ് സമൻസ് അയച്ചു. ഓഗസ്റ്റ് 22 ന് ഗുവാഹത്തി പൊലീസിന്റെ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാനാണ് നിർദേശം. എന്നാൽ എന്തിനാണ് കേസെടുത്തതെന്ന വിവരം പൊലീസ് പറഞ്ഞിട്ടില്ല. സമൻസിനൊപ്പം എഫ്‌ഐആർ നൽകിയിട്ടില്ലെന്നാണ് വിവരം.

കേസിനെക്കുറിച്ചുള്ള ഒരു വിവരവും പൊലീസ് പങ്കുവെച്ചിട്ടില്ല. എന്താണ് കേസ്, എന്തിൻറെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്ട്രർ ചെയ്തത് എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. ഇരുവർക്കുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താനുള്ള കാരണം ഉണ്ടെന്നും അതുകൊണ്ട് അന്വേഷണവുമായി ബന്ധപ്പെട്ട് സഹകരിക്കണം എന്നുമാണ് പൊലീസിൻറെ ഭാഷ്യം.

‘ദ വയറി’ന്റെ സ്ഥാപക പത്രാധിപനും മുതിർന്ന മാധ്യമ പ്രവർത്തകനുമാണ് സിദ്ധാർത്ഥ് വരദരാജൻ. ‘ദി വയറി’ല്‍ തന്നെയാണ് ഥാപ്പറും പ്രവര്‍ത്തിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിലെ പിഴവുകളെക്കുറിച്ച് ദി വയറിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പേരിലാണ് ആദ്യം കേസെടുത്തിരുന്നത്. കേസിലെ തുടർ നടപടികൾ പൊലീസ് തടഞ്ഞിരുന്നു. മാധ്യമറിപ്പോർട്ടുകൾ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരല്ല എന്നും കോടതി നിർദേശിച്ചു.

Read more

പിന്നാലെയാണ് പുതിയ സമൻസ് അയച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ സൗമര്‍ജ്യോതി റേയാണ് സമന്‍സ് പുറപ്പെടുവിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ 152, 196, 197(1)(D)/3(6), 353, 45, 61 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.