സുരക്ഷാ വീഴ്ച,  ലോക്‌സഭയില്‍ കടുത്ത പ്രതിഷേധം, പ്രതാപനും ഹൈബിക്കും, ഡീനും, രമ്യക്കും സസ്‌പെന്‍ഷന്‍

ഇന്നലെ ലോക് സഭയില്‍ നാലുപേര്‍ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, പുകത്തോക്ക് പൊട്ടിക്കുകയും സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മറുപടി പറയണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ കനത്ത പ്രതിപക്ഷ പ്രതിഷേധം. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ നാല് കേരളാ എം പിമാരുള്‍പ്പെടെ അഞ്ച് കോണ്‍ഗ്രസ് എം പിമാരെ സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

ടി എന്‍ പ്രതാപന്‍ ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, രമ്യാ ഹരിദാസ് എന്നിവര്‍ക്കും തമിഴ്‌നാട്ടില്‍ നിന്നുള്ള ജ്യോതിമണി എം പിക്കുമാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. ഇന്ന് രാവിലെ മുതല്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ കനത്ത പ്രതിഷേധമാണ് നടത്തിയത്. ബി ജെ പി എം പി പ്രതാപ് സിംഹയുടെ പാസിലാണ് അക്രമികള്‍ പാര്‍ലമെന്റിനകത്ത് കയറിയത്. ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ വ്യക്തമായ ഉത്തരം നല്‍കണമെന്നാണ് കോണ്‍ഗ്രസ് എം പിമാര്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്‌ളാദ് ജോഷിയാകട്ടെ പാര്‍ലമെന്റിലെ സുരക്ഷ വീഴ്്ച ഇതിന് മുമ്പും ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ് പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധത്തെ തള്ളുകയായിരുന്നു.

സ്പീക്കര്‍ ഓം ബില്‍ളയാകട്ടെ ലോക്‌സഭയുടെ കസ്‌റ്റോഡിയന്‍ താനാണെന്നും ഇന്നലെ ഇക്കാര്യത്തില്‍ താന്‍ മറുപടി പറഞ്ഞു കഴിഞ്ഞ സ്ഥിതിക്ക് മറ്റാരും മറുപടി പറയേണ്ടന്നുമായിരുന്നു ഇന്ന് ലോക്‌സഭയില്‍ പ്രസതാവിച്ച്. അമിത്ഷാ മറുപടി പറയേണ്ടതില്ലന്ന നിലപാടില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറച്ച് നിന്നതോടെ പ്രതിപക്ഷ പ്രതിഷേധം കനക്കുകയായിരുന്നു. ഇന്ന് രാവിലെ രാജ്യസഭയില്‍ പ്രതിഷേധമുയര്‍ത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയനെയും സസെപന്‍ഡ് ചെയ്തിരുന്നു.