പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലെ സുരക്ഷാവീഴ്ച; അന്വേഷണം പ്രഖ്യാപിച്ച് പഞ്ചാബ്

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശത്തിനത്തില്‍ സുരക്ഷാവീഴ്ച ഉണ്ടായോ എന്ന് അന്വേഷിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിച്ചു. റിട്ട. ജസ്റ്റിസ് മെഹ്താബ് സിംഗ് ഗില്‍, ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അനുരാഗ് വര്‍മ എന്നിവരടങ്ങിയ കമ്മിറ്റിയാണ് അന്വേഷിക്കുക. മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

അതേസമയം സുരക്ഷാവീഴ്ചയില്‍ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ട് ലോയേര്‍സ് വോയ്‌സ് എന്ന സംഘടന സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. വിഷയം ഗൗരവമുള്ളതാണ് എന്ന് നിരീക്ഷിച്ച സുപ്രീംകോടതി ഹര്‍ജിയുടെ പകര്‍പ്പ് പഞ്ചാബ് സര്‍ക്കാരിന് കൂടെ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി നാളെ പരിഗണിക്കും.

സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. സംസ്ഥാന സര്‍ക്കാരിന് എതിരെ ബിജെപി നേതാക്കള്‍ പരാതിയുമായി ഗവര്‍ണറെയും സമീപിച്ചിരുന്നു. പ്രതിഷേധത്തെ കുറിച്ച് ഇന്റലിജന്‍സ് വകുപ്പിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. എന്നിട്ടും പഞ്ചാബ് പൊലീസ് കൂടുതല്‍ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയില്ല, പ്രധാനമന്ത്രിയുടെ യാത്രയ്ക്കായി പ്രത്യേക പാത സജ്ജീകരിച്ചില്ല എന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്. സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ല എന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി പറഞ്ഞു. പ്രധാനമന്ത്രിയുടെ യാത്ര റോഡുമാര്‍ഗം ആക്കിയത് പെട്ടെന്നുള്ള തീരുമാനം ആയിരുന്നു എന്നാണ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം. സംഭവത്തില്‍ എസ്പിജിയും റിപ്പോര്‍ട്ട് തയ്യാറാക്കുന്നുണ്ട്.

Read more

ബുധനാഴ്ച പഞ്ചാബില്‍ എത്തിയ പ്രധാനമന്ത്രി ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്ക് പോകുന്നതിന് ഇടയിലാണ് സുരക്ഷാവീഴ്ചയുണ്ടായത്. സ്മാരകത്തിലേക്ക് പോകുന്നതിനിടെ പ്രതിഷേധവുമായി കര്‍ഷകര്‍ റോഡ് ഉപരോധിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് 20 മിനിറ്റോളം നേരം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്‌ളൈഓവറില്‍ കുടുങ്ങി കിടന്നു. രക്തസാക്ഷി സ്മാരകത്തിന് 30 കിലോമീറ്റര്‍ അകലെ വെച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രി പരിപാടികള്‍ റദ്ദാക്കി മടങ്ങുകയായിരുന്നു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത് എന്ന് കേന്ദ്രം ആരോപിച്ചു.