ഹത്രാസ് കേസ്: കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹർജിയിൽ സുപ്രീംകോടതി വിധി ഇന്ന്

ഹത്രാസ് ബലാത്സംഗ കൊലപാതക കേസിലെ സിബിഐ അന്വേഷണം കോടതി മേൽനോട്ടത്തിൽ വേണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. കേസിന്‍റെ വിചാരണ യു.പിയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റണമെന്ന ആവശ്യത്തിലും കോടതിയുടെ തീരുമാനം ഇന്നുണ്ടാകും. കേസിൽ അലഹാബാദ് ഹൈക്കോടതി മേൽനോട്ടം വഹിക്കട്ടേയെന്നും എന്തെങ്കിലും കുഴപ്പമുണ്ടായാൽ നോക്കാമെന്നും കേസ് വിധി പറയാൻ മാറ്റി കൊണ്ട് സുപ്രീം കോടതി നേരത്തെ വാക്കാൽ നിരീക്ഷിച്ചിരുന്നു.

ഉത്തർപ്രദേശിൽ നീതിയുക്തമായ വിചാരണ നടക്കില്ലെന്നും അതിനാൽ ഡൽഹിയിലെ കോടതിയിലേക്ക് കേസ് മാറ്റണമെന്നും പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. കുടുംബത്തിന് ഉന്നാവൊ കേസിലേതു പോലെ സിആർപിഎഫിന്റെ സംരക്ഷണം വേണമെന്നും ആവശ്യമുയർന്നു.

സുരക്ഷ നൽകുന്നത് ആരായാലും വിരോധമില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കി. കേസ് സിബിഐക്ക് കൈമാറിയിട്ടുണ്ടെന്നും സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡേ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറയുക. കേസിലെ തെളിവുകൾ നശിപ്പിച്ചതിന് യു.പി പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയിലും കോടതിയുടെ തീർപ്പ് ഇന്നുണ്ടാകും