മുസ്ലീം വനിതകളുടെ പള്ളി പ്രവേശം;കേന്ദ്രസര്‍ക്കാരിനും മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡിനും സുപ്രീം കോടതി നോട്ടീസ് അയച്ചു,ശബരിമല വിധിയുടെ പശ്ചാത്തലത്തിലാണ് ഹര്‍ജി പരിഗണിക്കുന്നതെന്ന് കോടതി

മുസ്ലീം വനിതകള്‍ക്ക് പള്ളികളില്‍ പ്രവേശനം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും ദേശീയ വനിതാ കമ്മീഷനും സുപ്രീം കോടതി നോട്ടീസ് അയച്ചു. കേന്ദ്ര വഖഫ് കൗണ്‍സിലും, അഖിലേന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡും വിഷയത്തില്‍ നിലപാട് അറിയിക്കണം. ശബരിമല വിധിയുടെ പശ്ചാത്തലത്തിലാണ് കേസ് കേള്‍ക്കുന്നതെന്നും കോടതി വ്യക്തമാക്കി.

എല്ലാവര്‍ക്കും തുല്യതയ്ക്കുള്ള ഭരണഘടനയുടെ 14-ാം വകുപ്പ് മറ്റൊരു വ്യക്തിയോട് അനീതി കാണിക്കുന്നുണ്ടോ എന്ന് വിഷയം പരിഗണിച്ച ജസ്റ്റിസ് മാരായ എസ് എ ബോബ് ദേ, എസ് അബ്ദുള്‍ നസീര്‍ എന്നിവരുള്‍പ്പെടുന്ന ബഞ്ച് ആരാഞ്ഞു. പള്ളിയില്‍ പോയി പ്രാര്‍ഥിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പൂണെയില്‍ നിന്നുള്ള ദമ്പതികളാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഖുറാനിലോ ഹദീതിലോ ഇത്തരം വേര്‍തിരിവിനെ കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്നും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു. ശബരി മല വിധിയെ പരാമര്‍ശിച്ച് സ്ത്രീകള്‍ക്കുള്ള ആരാധനാ സ്വാതന്ത്ര്യത്തെ തടയാനുള്ള ഉപകരണമായി മതം മാറരുതെന്ന വാദവും ഹര്‍ജിക്കാരന്‍ ഉന്നയിച്ചു. സൗദി,യു എ ഇ,ഈജിപ്റ്റ്,അമേരിക്ക,യുകെ,സിംഗപൂര്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം സ്ത്രീകള്‍ക്ക മോസ്‌കില്‍ പ്രവേശനമുണ്ടെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കി.