മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തി പിഡിപ്പിച്ച കേസ്; സുപ്രീംകോടതി ഇന്ന് പരിഗണിക്കും

മണിപ്പുരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തി പിഡിപ്പിച്ച സംഭവം സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മെയ് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജൂലൈ 20 ന് വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വിഷയത്തിൽ സുപ്രിംകോടതി  സ്വമേധയാ ഇടപെടുകയായിരുന്നു. മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട ഒരു കൂട്ടം മറ്റ് ഹർജ്ജികളും സുപ്രികോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

എന്നാൽ ഇത് നരേന്ദ്ര മോദി സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.പാർലമെന്റിന്റെ വർഷകാല സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുൻപാണ് വീഡിയോ പുറത്തെത്തിയത്.ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം.

സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറിയതിന് പിന്നാലെയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. ഇതേ നിലപാട് സുപ്രിംകോടതിയിൽ ഇന്ന് വ്യക്തമാക്കുന്ന കേന്ദ്രസർക്കാർ കേസിന്റെ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന് സുപ്രിംകോടതിയിൽ ആവശ്യപ്പെടും.

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികമായി പീഡിപ്പിച്ച് , അത് വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം അലയടിച്ചു. ഈ വിഷയം ഉയർത്തി ബിജെപിയെ പാർലമെന്റിൽ സമ്മർദ്ദത്തിലാക്കാൻ പ്രതിപക്ഷ സഖ്യത്തിന് കഴിഞ്ഞു. മൂന്നുമാസത്തിലേറെയായി കലാപം തുടരുന്ന സംസ്ഥാനത്ത് നിന്ന് സ്ത്രീകൾക്കെതിരായ അക്രമങ്ങളുടെ വാർത്തകൾ വേറെയും പുറത്തുവന്നിരുന്നു.