'രാമക്ഷേത്രത്തിന്‍റെ അഞ്ച് ഏക്കര്‍ പരിധിക്ക് പുറത്ത് മാത്രമേ മസ്‍ജിദിന് സ്ഥലം അനുവദിക്കാവൂ': ആര്‍എസ്എസ് നേതാവ് എം.ജി വൈദ്യ

അയോദ്ധ്യയില്‍ നിര്‍മ്മിക്കുന്ന രാമക്ഷേത്രത്തിന് അഞ്ച് ഏക്കര്‍ പരിധിക്ക് പുറത്ത് മാത്രമേ മസ്‍ജിദിന് സ്ഥലം അനുവദിക്കാവൂവെന്ന  ആവശ്യവുമായി ആര്‍എസ്എസ് നേതാവ് എം ജി വൈദ്യ. സുപ്രീംകോടതി വിധി പൂര്‍ണമായും തൃപ്തി നല്‍കുന്നതാണ്. ഭൂമിയെച്ചൊല്ലിയുള്ള തര്‍ക്കം അവസാനിച്ചുവെന്നും എംജി വൈദ്യ പറഞ്ഞു.

അവിടെ വലിയ രാമക്ഷേത്രം ഉടന്‍ നിര്‍മ്മിക്കും. മുസ്‍ലിംകള്‍ക്ക് അനുവദിച്ചിരിക്കുന്ന അഞ്ച് ഏക്കര്‍ ഭൂമി ക്ഷേത്രത്തിന്‍റെ പ്രദക്ഷിണ പാതയില്‍ നിന്ന് അഞ്ച് ഏക്കര്‍ അകലത്തിലാവണമെന്നാണ് ആവശ്യമെന്നും എം ജി വൈദ്യ പ്രതികരിച്ചു. എല്ലാ ആര്‍എസ്എസ് അധ്യക്ഷന്മാര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് 96കാരനായ എം ജി വൈദ്യ.

രാമക്ഷേത്രമെന്ന ആവശ്യം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടത് എം ജി വൈദ്യയായിരുന്നു. നേരത്തെ ആര്‍എസ്എസ് വക്താവ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട് എം ജി വൈദ്യ. ആര്‍എസ്എസ് ജോയിന്‍റ് സെക്രട്ടറി മന്‍മോഹന്‍, യൂറോപ്പിലെ ആര്‍എസ്എസ് പ്രചാരക് ആയ റാം എന്നിവര്‍ എം ജി വൈദ്യയുടെ മക്കളാണ്.