വി.കെ ശശികല ഇന്ന് ചെന്നൈയില്‍ തിരിച്ചെത്തും; സ്വീകരണം ഒരുക്കി പ്രവര്‍ത്തകര്‍, തമിഴ്നാട് കനത്ത സുരക്ഷാവലയത്തിൽ

അണ്ണാ ഡി.എം.കെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ ശശികല ഇന്ന് ചെന്നൈയില്‍ തിരിച്ചെത്തും. കോവിഡ് ചികിത്സയും തുടർനിരീക്ഷണവും പൂർത്തിയാക്കിയ ശശികല രാവിലെ ബംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് തിരിയ്ക്കും. ഇന്നലെയും ഇന്ന് പുലർച്ചെയുമായി നൂറ് കണക്കിന് പ്രവർത്തകരാണ് ശശികലയെ സ്വീകരിക്കാൻ ബംഗളൂരുവിൽ എത്തിയിട്ടുള്ളത്. നാലുവര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയാക്കി വി.കെ. ശശികല തമിഴ്‌നാട്ടില്‍ തിരിച്ചെത്തുന്നതോടെ വരുംആഴ്ചകളില്‍ തമിഴ്‌നാട് രാഷ്ട്രീയം സംഭവബഹുലമാകും. ശശികലയുടെ വരവിനോട് അനുബന്ധിച്ച് നിരവധി നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടി കൊടി ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. വന്‍പോലീസ് സന്നാഹമാണ് കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയിലുള്ളത്.

അതിനിടെ ശശികലയും ദിനകരനും തമിഴ്‌നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മന്ത്രിമാര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ചെന്നൈ പോരൂര്‍ മുതല്‍ മറീന ബീച്ച് വരെ ശശികലയെ സ്വീകരിച്ച് റാലി നടത്താന്‍ അമ്മാ മക്കള്‍ മുന്നേറ്റ കഴകത്തിന് പൊലീസ് അനുമതി നല്‍കിയിട്ടുണ്ട്. ഇന്ന് വൈകീട്ട് പോരൂരിലെ എം.ജി.ആറിന്‍റെ വീടിന് സമീപത്ത് കൊടിമരത്തില്‍ അണ്ണാ ഡി.എംകെ കൊടി ഉയര്‍ത്താനാണ് ശശികലയുടെ ആലോചന. ഇതിന് ശേഷം റാലിയായി മറീനാ കടല്‍ക്കരയിലെ ജയലളിത സമാധിയിലെത്തും.

നേരത്തെ, അണ്ണാ ഡി.എം.കെയുടെ കൊടി കെട്ടിയ കാറിലായിരുന്നു ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍നിന്ന് ശശികല പുറത്തേക്കു വന്നത്. എന്നാല്‍ ഈ കൊടി ഉപയോഗിച്ച് തമിഴ്‌നാട്ടിലേക്ക് കടക്കരുതെന്ന നിര്‍ദേശം കൃഷ്ണഗിരി പൊലീസ് ശശികലയ്ക്ക് നല്‍കിയിട്ടുണ്ട്. കര്‍ണാടകയില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്ന സുസുവാടി എന്ന സ്ഥലത്തേക്ക് ശശികല എത്തുമ്പോള്‍ പടക്കം പൊട്ടിക്കുകയോ ബാന്‍ഡ് മേളം സംഘടിപ്പിക്കുകയോ അരുതെന്നും പൊലീസ് നിര്‍ദേശമുണ്ട്.

Read more

ശശികലയെ ആരും അനുഗമിക്കരുതെന്നും പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. 35 വാഹനങ്ങളുടെ അകമ്പടിയില്‍ തമിഴ്‌നാട്ടിലേക്ക് പോകാനായിരുന്നു ശശികല തീരുമാനിച്ചിരുന്നത്. എന്നാല്‍ അഞ്ചുവാഹനങ്ങളില്‍ അധികം ശശികലയ്‌ക്കൊപ്പമുണ്ടാകരുതെന്നും കൃഷ്ണഗിരി പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ നന്ദിഹില്‍സിലെ റിസോര്‍ട്ടില്‍ നിന്നാണ് ശശികല യാത്ര ആരംഭിക്കുന്നത്. ടി.ടി.വി ദിനകരന്‍ ഇന്നലെ തന്നെ ബെംഗളൂരുവിലെത്തിയിട്ടുണ്ട്.